''സ്ഥാനാര്‍ത്ഥിയും കുഞ്ഞാലിക്കുട്ടിയും കുഴപ്പക്കാരാണെന്ന് ചിന്തിച്ചാലല്ലേ പ്രശ്‌നമാകുന്നുള്ളൂ''

സ്ത്രീകളോടുള്ള ഇടതുനേതാക്കളുടെ മനോഭാവമാണ് വിജയരാഘവന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍
''സ്ഥാനാര്‍ത്ഥിയും കുഞ്ഞാലിക്കുട്ടിയും കുഴപ്പക്കാരാണെന്ന് ചിന്തിച്ചാലല്ലേ പ്രശ്‌നമാകുന്നുള്ളൂ''

തിരുവനന്തപുരം : ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂരിലെ  യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയതിനെ ന്യായീകരിച്ച് മന്ത്രി ജി സുധാകരന്‍. വിജയരാഘവന്റെ പരാമര്‍ശം ദുരുേദ്ദശപരമാണെന്ന് പറയാനാകില്ല. സ്ഥാനാര്‍ത്ഥിയും കുഞ്ഞാലിക്കുട്ടിയും കുഴപ്പക്കാരാണെന്ന് ചിന്തിച്ചാലല്ലേ പ്രശ്‌നമാകുന്നുള്ളൂ എന്ന് ജി സുധാകരന്‍ ചോദിച്ചു.

അതേസമയം വിജയരാഘവന്‍ ഉദ്ദേശിക്കാത്ത കാര്യമാണ് അദ്ദേഹത്തിന്റെ വായില്‍ തിരുകുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വിജയരാഘവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം രാഷ്ട്രീയ വിമര്‍ശനമാണ് ഉന്നയിച്ചതെന്നും കോടിയേരി പറഞ്ഞു. 

പി കെ കുഞ്ഞാലിക്കുട്ടി സമുന്നതനായ നേതാവാണ്. അദ്ദേഹത്തെ വിലയിടിച്ചുകണ്ട് എ വിജയരാഘവന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നാണ് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞത്. 

എന്നാല്‍ സ്ത്രീകളോടുള്ള ഇടതുനേതാക്കളുടെ മനോഭാവമാണ് വിജയരാഘവന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. അപകീര്‍ത്തികരമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയാന്‍ വിജയരാഘവന്‍ തയ്യാറാകണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.

പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെഭാഗമായി സംഘടിപ്പിച്ച എല്‍.ഡി.എഫ്. കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം. 'ആലത്തൂരിലെ സ്ഥാനാര്‍ഥി പെണ്‍കുട്ടി, അവര്‍ ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍വയ്യ, അത് പോയിട്ടുണ്ട്' എന്നായിരുന്നു വിജയരാഘവന്റെ വാക്കുകള്‍. മോശം പരാമര്‍ശത്തിനെതിരെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com