കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ ധനമന്ത്രിയും പാലാ എംഎല്‍എയുമായ കെഎം മാണിയെ അനുസ്മരിച്ച് പിസി ജോർജ്. താന്‍ ഇത്രയൊക്കെ പറഞ്ഞിട്ടും മാണി സാര്‍ തിരിച്ചൊന്നും പറയാത്തത് അതിശയപ്പെടുത്തിയിട്ടുണ്ടെന്ന് പിസി ജോര്‍ജ് പറഞ്ഞു. എത്രമാത്രം ചീത്ത വിളിച്ചാലും ചിരിച്ചോണ്ട് ജോര്‍ജേ എന്നേ വിളിക്കൂ. താന്‍ ഒരുപാട് എതിര്‍ത്തിട്ടും അനുകൂലിച്ചിട്ടുമൊക്കെ ഉണ്ട്. എന്തൊക്കെ പറഞ്ഞാലും കേരള രാഷ്ട്രീയത്തിന് ഇത് നികത്താനാത്ത നഷ്ടമാണെന്ന് ജോര്‍ജ് അനുസ്മരിച്ചു.
അദ്ദേഹത്തിന് പകരം വയ്ക്കാന്‍ ആരുമില്ല. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ അറിയാം. അസുഖമായ ശേഷം കാണാന്‍ കഴിഞ്ഞില്ലെന്നത് വലിയ ദുഃഖമാണ്. മാണി സാര്‍ ഇല്ലാത്ത കോട്ടയം രാഷ്ട്രീയവും ഉള്ള രാഷ്ട്രീയവും രണ്ടായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് 4.57നാണ് കെഎം മാണി മരിച്ചത്.
രാവിലെ അരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയ്ക്കു ശേഷം ഗുരുതരമായി. നാളെ രാവിലെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്കു ശേഷം പാലായിലേക്ക് കൊണ്ടുപോകും. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ