തൃപ്രയാർ: ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ച് വിവാദത്തിലായ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ദൈവത്തിന്റെ പേരിൽ ‘വോട്ടുറപ്പിച്ച്’പുതിയ വിവാദത്തിൽ. ചൊവ്വാഴ്ച നാട്ടിക നിയോജകമണ്ഡലത്തിലെ പര്യടനത്തിന് തുടക്കമിട്ട തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രപരിസരത്ത് നടത്തിയ പ്രസംഗത്തിലാണ് ‘ശ്രീരാമസ്വാമിയെ സാക്ഷി നിർത്തി, ആഞ്ജനേയനെ സാക്ഷി നിർത്തി ഞാൻ പറയുന്നു, 23ന് നിങ്ങൾക്ക് എനിക്ക് വോട്ടു ചെയ്യേണ്ടി വരും’ എന്ന് പറഞ്ഞത്.
തൃശൂരിലെ പ്രസംഗത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ നോട്ടീസിന് താൽക്കാലിക വിശദീകരണം നൽകുകയും വിശദമായ മറുപടി നൽകാൻ സമയം ആവശ്യപ്പെടുകയും ചെയ്തിരിക്കെയാണ് പുതിയ വിവാദം.
കെട്ടിയിറക്കപ്പെട്ട എം.പി എന്ന എതിരാളികളുടെ ആക്ഷേപത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴാണ് സുരേഷ് ഗോപി വിവാദ പരാമർശം നടത്തിയത്. രാജ്യസഭാംഗം എന്ന നിലയിൽ താൻ ചെയ്ത കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തിയാൽ 23ന് നിങ്ങൾ എനിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തിൽ വികസം നടത്താൻ നരേന്ദ്ര മോദിക്ക് തന്നെ കെട്ടിയിറക്കിയ എം.പിയാക്കേണ്ടി വന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ആലപ്പുഴ ബണ്ട്, കിരീടം പാലം റോഡ് എന്നിവ താൻ ചെയ്ത കാര്യങ്ങളിൽ ചിലത് മാത്രം. വർഷങ്ങളായി ചെയ്യാതിരുന്നവയാണിത്. കേരളത്തിെൻറ സാംസ്കാരിക തലസ്ഥാനമാണ് തൃശൂർ. ഇവിടെനിന്ന് നെറ്റിപ്പട്ടം കെട്ടി കൊമ്പുകുലുക്കി എന്നെ നിങ്ങൾ പാർലമെൻറിലെത്തിക്കണം. അതിനുവേണ്ടി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ