ഉറ്റസുഹൃത്തുക്കളായിരുന്നു അന്തരിച്ച കേരള കോൺഗ്രസ്(എം) ചെയർമാൻ കെ എം മാണിയും മുംസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായപ്പോഴും ആ സൗഹൃദത്തിന് കോട്ടം തട്ടിയില്ല. ആദ്യകാലത്ത് തന്റെ റോൾ മോഡലായിരുന്നു മാണിയെന്നും അദ്ദേഹത്തെ മാതൃകയാക്കിയാണ് രാഷ്ട്രീയജീവിതം തുടങ്ങിയതെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ.
"നിയമസഭയിൽ അദ്ദേഹത്തിന്റെ നീക്കങ്ങൾ ശ്രദ്ധിക്കുമായിരുന്നു. പലതും ജീവിതത്തിൽ പകർത്തി. അദ്ദേഹത്തിന്റെ പ്രസംഗപാടവം, അവതരണ രീതി, നേതൃപാടവം എന്നിവയാണ് ആകർഷിച്ചത്. എംഎൽഎമാരെ കൊണ്ടുനടക്കുന്നതിലും പാർട്ടിയോഗങ്ങൾ സംഘടിപ്പിക്കുന്നതിലുമെല്ലാം ഒരു ‘മാണി ടച്ച്’ ഉണ്ടായിരുന്നു", കുഞ്ഞാലിക്കുട്ടി ഓർത്തെടുത്തു.
1991-ൽ ഒന്നിച്ച് മന്ത്രിസഭയിൽ എത്തിയതുമുതൽ തുടർന്നുപോന്നതാണ് ഇരുവർക്കുമിടയിലെ സുഹൃദ്ബന്ധം. "എല്ലാ രാഷ്ട്രീയ പ്രതിസന്ധികളും ഞങ്ങൾ ഒന്നിച്ചാണ് നേരിട്ടത്. കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾവരെ അദ്ദേഹം പങ്കുവെച്ചു. മുന്നണി വിട്ട് കുറച്ചുകാലം നിന്നപ്പോഴും ബന്ധത്തിൽ വിള്ളലുണ്ടായില്ല. മുന്നണി വിട്ടാലും എന്നെ വിട്ടുപോകുന്നതിലാണ് സങ്കടമെന്ന് അക്കാലത്ത് അദ്ദേഹം തമാശകലർത്തി പറയുമായിരുന്നു", കുഞ്ഞാലിക്കുട്ടി കുറിച്ചു.
2017ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച തനിക്ക് മുന്നണിബന്ധം നോക്കാതെ മലപ്പുറത്തുവന്ന് പരസ്യമായി പിന്തുണപ്രഖ്യാപിച്ച മാണിയെ കുഞ്ഞാലിക്കുട്ടി ഇന്നും ഓർക്കുന്നു. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായാണ് കുഞ്ഞാലിക്കുട്ടി ഇത് വിശേഷിപ്പിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ