വല്ലപ്പോഴുമൊരു മൂളൽ... ഇടയ്ക്കൊന്ന് കണ്ണനക്കും... തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഐസിയു പട്ടികയിൽ കഴിഞ്ഞ അഞ്ചര വർഷം ആദ്യപേര് അദ്രിദാസ് എന്ന സച്ചുമോന്റേതായിരുന്നു. പക്ഷേ, ഇനിയവിടെ ആ പേരില്ല. ആ കണ്ണുകള്‍ എന്നേക്കുമായി അടഞ്ഞു.
മസ്തിഷ്‌കജ്വരത്തിന് സമാനമായ ബ്രെയിന്‍ സ്റ്റെം ഡിമൈലിനേഷന്‍ എന്ന രോഗമാണ് സച്ചുനെ ആശുപത്രിക്കിടക്കയിലെത്തിച്ചത്. 2013 ഡിസംബറിലാണ് ശരീരം മുഴുവന്‍ നീലനിറമായി മാറി തണുത്തുവിളറിയ കുഞ്ഞിനെയുമായി മാതാപിതാക്കൾ ആശുപത്രിയിലെത്തിയത്. തിരുവനന്തപുരം ശ്രീചിത്രയിൽ നടത്തിയ വിദഗ്ധപരിശോധനയിലാണ് തലച്ചോറിലെ നീര്‍ക്കെട്ടാണ് രോഗകാരണമെന്ന് വ്യക്തമായത്. പിന്നെ വെന്റിലേറ്ററിൽ.
എല്ലാ പ്രതീക്ഷയും അവസാനിച്ചപ്പോൾ ആശുപത്രി അധികൃതർ തന്നെ കുഞ്ഞിനെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ ഒരേയൊരു വെന്റിലേറ്റര്‍ അവനായി അവര്‍ നീക്കിവെച്ചു. ഒരുപാട് പഴികേട്ടെങ്കിലും അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഡോക്ടർമാരും ബന്ധുക്കളും. നീണ്ട അഞ്ചര വർഷം.
വടക്കാഞ്ചേരി സ്വദേശികളായ ശിവദാസിന്റെയും സവിതയുടെയും രണ്ടാമത്തെ മകനാണ് സച്ചി. ഇന്നലെ രാവിലെ പത്ത് മണിക്ക് ഹൃദയാഘാതത്തെതുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ