രാഹുലിന് വേണ്ടി വീടുകയറി വോട്ടുചോദിക്കാന്‍ രമേശ് ചെന്നിത്തല ; റോഡ് ഷോയില്‍ സച്ചിനും ഖുശ്ബുവും

ഏപ്രില്‍ 14 ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിധു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കും
രാഹുലിന് വേണ്ടി വീടുകയറി വോട്ടുചോദിക്കാന്‍ രമേശ് ചെന്നിത്തല ; റോഡ് ഷോയില്‍ സച്ചിനും ഖുശ്ബുവും

കല്‍പ്പറ്റ : വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ വയനാട്ടില്‍ പ്രചാരണത്തിനെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീടുകയറിയുള്ള പ്രചാരണത്തിലും കുടുംബസംഗമത്തിലും പങ്കെടുക്കുമെന്നാണ് സൂചന. ഏപ്രില്‍ 14 നാണ് ചെന്നിത്തല മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങുക. 

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വരുന്ന യുഡിഎഫ് എംഎല്‍എമാരോട് അവരവരുടെ മണ്ഡലങ്ങളില്‍ പ്രചാരണം ഏകോപിപ്പിക്കാനും കൂടുതല്‍ ശ്രദ്ധ ചെലുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ യുഡിഎഫ് നേതാക്കളുടെ വന്‍നിരയെ തന്നെ അണിനിരത്താനുമാണ് പദ്ധതി. ഏപ്രില്‍ 14 ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിംഗ് സിധു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കും. 

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏപ്രില്‍ 18 ന് മണ്ഡലത്തില്‍ വിവിധ റാലികളില്‍ പ്രസംഗിക്കും. യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സാദിഖലി ശിഹാബ് തങ്ങള്‍, മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരും വിവിധ റാലികളില്‍ സംബന്ധിക്കും. 

എഐസിസി സെക്രട്ടറി ഹിമാന്‍ഷു വ്യാസ്, കര്‍ണാടക മന്ത്രി യു ടി ഖാദര്‍, സേവാദള്‍  ദേശീയ അധ്യക്ഷന്‍ ലാല്‍ജി ദേശായി, മഹിള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഷമീന ഷഫീഖ്, സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് തുടങ്ങിയവര്‍ വയനാട്ടില്‍ പ്രചാരണത്തിനെത്തും. 

ഇതുകൂടാതെ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഏതാനും റോഡ് ഷോ നടത്താനും പദ്ധതിയുണ്ട്. മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, ഹൈദരലി ശിഹാബ് തങ്ങള്‍, പിജെ ജോസഫ്, ജോസ് കെ മാണി, ദേശീയ നേതാക്കളായ ഗുലാം നബി ആസാദ്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഖുശ്ബു എന്നിവരെ റോഡ്‌ഷോയില്‍ അണിനിരത്താനുമാണ് യുഡിഎഫ് ആലോചിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com