പേര് ഷാഹി തരൂര്‍, പാര്‍ട്ടി ഇന്ത്യന്‍ നാഷണ കോണ്‍ഗ്രസ് ; ശശി തരൂരിന്റെ സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റിന്റെ ആറാട്ട്

പേര് ഷാഹി തരൂര്‍, പാര്‍ട്ടി ഇന്ത്യന്‍ നാഷണ കോണ്‍ഗ്രസ് ; ശശി തരൂരിന്റെ സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റിന്റെ ആറാട്ട്
ശശി തരൂര്‍ പ്രചാരണത്തിനിടെ. ഫോട്ടോ: ബിപി ദീപു/എക്‌സ്പ്രസ്‌
ശശി തരൂര്‍ പ്രചാരണത്തിനിടെ. ഫോട്ടോ: ബിപി ദീപു/എക്‌സ്പ്രസ്‌

തിരുവനന്തപുരം: ഇംഗ്ലിഷ് ഭാഷാ പ്രയോഗത്തിലൂടെയും കടുകട്ടി വാക്കുകളെടുത്ത് അമ്മാനമാടിയും വാര്‍ത്തകളില്‍ നിറയാറുള്ള തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അക്ഷരത്തെറ്റുകളുടെ 'അതിപ്രസരം'.  സ്വന്തം പേരുപോലും സ്‌പെല്ലിങ് തെറ്റിച്ചാണ് സത്യവാങ്‌മൂലത്തില്‍ ശശി തരൂര്‍ നല്‍കിയിരിക്കുന്നതെന്ന്‌ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്നു സെറ്റ് നാമനിര്‍ദേശ പത്രികയാണ് ശശി തരൂര്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഓരോ സെറ്റ് നാമനിര്‍ദേശ പത്രികയ്ക്കുമൊപ്പം പ്രത്യേകം സത്യവാങ്മൂലം നല്‍കണം. ഇതില്‍ ഒന്നില്‍ തരൂര്‍ സ്വന്തം പേര് എഴുതിയിരിക്കുന്നത് ശഹി തരൂര്‍, ഷഹി തരൂര്‍, ഷാഹി തരൂര്‍ എന്നൊക്കെ വായിക്കാവുന്ന വിധത്തില്‍ Shahi Tharoor എന്നാണ്. മറ്റൊരു സത്യവാങ്‌മൂലത്തില്‍ പാര്‍ട്ടിയുടെ പേര് ഇന്ത്യന്‍ നാഷണ കോണ്‍ഗ്രസ് (Indian Nationa Congress) എന്നായി. ഒരു സത്യവാങ്മൂലത്തിന്റെ തുടക്കത്തില്‍ തന്നെ തെരഞ്ഞെടുപ്പ് ഹൗസ് ഒഫ് പീപ്പിളിലേക്കാണെന്നും എഴുതിയിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയിടത്ത് പിഎച്ച്ഡി നേടിയ സ്ഥാപനത്തിന്റെ പേരും തെറ്റായാണ് സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുള്ളത്. Fletcher School എന്നതിനു പകരം Flecher School എന്നാണ് സത്യവാങ്മൂലത്തിലുള്ളത്. 

തരൂര്‍ താമസിക്കുന്ന വഴുതക്കാടിനെ പലവിധത്തിലാണ് സത്യവാങ്മൂലങ്ങളില്‍ എഴുതിയിരിക്കുന്നത്. Vazhuthacaud എന്നതിനെ Vazhuthacadu, Vazhthacadu, Vazuthacadu എന്നെല്ലാമാക്കിയിട്ടുണ്ട് സത്യവാങ്മൂലം. ഒരിടത്ത് തിരുവനന്തപുരം എന്ന മണ്ഡലപ്പേരു തന്നെ തെറ്റിച്ചിട്ടുണ്ട്.

നിയമ വിദഗ്ധരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും അടങ്ങിയ പ്രൊഫഷനല്‍ സംഘമാണ് സത്യവാങ്മൂലം തയാറാക്കിയത് എന്നാണ് തരൂരിന്റെ ഓഫിസ് പറയുന്നത്. പ്രചാരണത്തിരക്കില്‍ ആയിരുന്ന തരൂരിന് സത്യവാങ്മൂലങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാനായില്ലെന്നും അവര്‍ പറയുന്നു. 

അക്ഷരപ്പിശകുകളോ ഗുരുതരമല്ലാത്ത തെറ്റുകളോ സത്യവാങ്മൂലത്തില്‍ വരുന്നത് കാര്യമാക്കാറില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കറാം മീണ പ്രതികരിച്ചത്. സൂക്ഷ്മപരിശോധനയുടെ സമയത്ത് വസ്തുതാപരമായ കാര്യങ്ങള്‍ മാത്രമേ പരിശോധിക്കാറുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com