കൊച്ചി: മുസ്ലിം ലീഗ് വൈറസല്ല എയ്ഡ്സാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. രാഹുൽ ഗാന്ധി തട്ടിപ്പ് ഹിന്ദുവാണെന്നും അദ്ദേഹം എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ജിന്നയുടെ പാരമ്പര്യമുള്ള ലീഗ് കേരളത്തിലെ മത സംഘടനയാണ്. വർഗീയത പറഞ്ഞ് വോട്ട് പിടിക്കുന്ന ലീഗിനെ തെരഞ്ഞെടുപ്പിൽ നിന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലീഗിനെ വൈറസ് എന്ന് വിളിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ നേരിടുന്നതിനിടെയാണ് ഗോപാലകൃഷ്ണന്റെ പരാമർശം. തന്റെ പരാമർശത്തിൽ കമ്മീഷൻ എന്ത് നടപടിയെടുത്താലും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുട്ടു ഗ്രാമത്തിലെ നേതാവാകാൻ പറ്റിയ ആളാണ് രാഹുൽ ഗാന്ധി. കോൺഗ്രസ് എന്നത് തട്ടിപ്പുകാർക്ക് മാത്രമുള്ള ഒളിസങ്കേതമാണ്. കോൺഗ്രസ് ഭരണ സമയത്താണ് നീരവ് മോദിക്കും വിജയ് മല്യക്കും പണം നൽകിയത്. ബിജെപി പണം തിരികെ പിടിക്കാനാണ് ശ്രമിച്ചത്. രാഹുൽ ഗാന്ധി കേരളത്തിൽ വരുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.
എല്ലയ്പ്പോഴും ബിജെപിയുടെ മെക്കിട്ടു കയറുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തിനാണ് ചുവന്ന ഷർട്ടിടുന്നതെന്ന് അറിയാം. ബിജെപി വിരുദ്ധത പ്രകടിപ്പിച്ച് മറ്റുള്ളവരുടെ കാവലാളായിരിക്കുകയാണ് കമ്മീഷൻ. ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും ബിജെപി ശബരിമല വഷയം ഉന്നയിച്ച് വോട്ട് ചോദിക്കുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ