ഫാനി ചുഴലിക്കാറ്റ് കരുത്താർജ്ജിക്കുന്നു ; വടക്കു കിഴക്കന്‍ ദിശയിലേക്ക് ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

ചെന്നൈയില്‍ നിന്ന് 1,110 കിലോമീറ്റര്‍ തെക്ക്-കിഴക്കായാണ് ഫാനിയുടെ ഇപ്പോഴത്തെ സ്ഥാനം. ചൊവ്വാഴ്ച വേഗം 140 മുതല്‍ 150 വരെയുള്ള അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ്
ഫാനി ചുഴലിക്കാറ്റ് കരുത്താർജ്ജിക്കുന്നു ; വടക്കു കിഴക്കന്‍ ദിശയിലേക്ക് ; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്

ന്യൂഡല്‍ഹി : ഫാനി ചുഴലിക്കാറ്റ് ആന്ധ്ര-തമിഴ്‌നാട് തീരത്തു നിന്നും അകലുന്നതായി റിപ്പോര്‍ട്ട്. വടക്കു കിഴക്കന്‍ ദിശയിലേക്ക് ചുഴലിക്കാറ്റ് നീങ്ങുന്നതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത തുടരുന്നതിനാല്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അവസാനം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം ചെന്നൈയില്‍ നിന്ന് 1,110 കിലോമീറ്റര്‍ തെക്ക്-കിഴക്കായാണ് ഫാനിയുടെ ഇപ്പോഴത്തെ സ്ഥാനം. മണിക്കൂറില്‍  80 മുതല്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഫാനി സഞ്ചരിക്കുന്നത്. ഞായറാഴ്ച  വേഗം 110 കിലോമീറ്റര്‍ വേഗത്തിലാകുമെന്നും ചൊവ്വാഴ്ച വേഗം 140 മുതല്‍ 150 വരെയുള്ള അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് 24 മണിക്കൂറിനകം തീരത്ത് എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നത്.  ചൊവ്വാഴ്ച്ച രാത്രിയോടെ ഫാനി കര തൊടുമെന്നും കേരളത്തിലടക്കം വിവിധയിടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ ഉള്ളവർ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി കേരളത്തിലും നാളെ മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തസാധ്യത മുന്നില്‍ കണ്ട് ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com