സംസ്ഥാനത്ത് വന്‍ ലഹരിവേട്ട: 24 കോടിയുടെ ഹാഷിഷുമായി ഇടുക്കി സ്വദേശി പിടിയില്‍

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പാലക്കാട് റെയ്ഞ്ച് സംഘവും സംയുക്തമായാണു പരിശോധന നടത്തിയത്.
സംസ്ഥാനത്ത് വന്‍ ലഹരിവേട്ട: 24 കോടിയുടെ ഹാഷിഷുമായി ഇടുക്കി സ്വദേശി പിടിയില്‍

പാലക്കാട്: 24 കോടിയോളം വില വരുന്ന ഹാഷിഷ് ഓയിലുമായി ഒരാള്‍ പിടിയില്‍. കാറില്‍ കടത്തുന്നതിനിടെയാണ് 24 കിലോഗ്രാം ഹാഷീഷ് ഓയിലുമായി ഇടുക്കി പാറത്തോട് സ്വദേശി അനുപ് ജോര്‍ജ് (കൊച്ചു-34) എക്‌സൈസിന്റെ പിടിയിലായത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പാലക്കാട് റെയ്ഞ്ച് സംഘവും സംയുക്തമായാണു പരിശോധന നടത്തിയത്. സീറ്റിനടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷീഷ്. ആന്ധ്രപ്രദേശ് റജിസ്‌ട്രേഷനുള്ള കാര്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണു മറ്റ് മൂന്ന് പേര്‍ കടന്നു കളഞ്ഞത്. 

പിടികൂടിയ ഹഷീഷിനു രാജ്യാന്തര വിപണിയില്‍ 24 കോടി രൂപ വില വരും. സംസ്ഥാനത്ത് സമീപകാലത്തെ ഏറ്റവും വലിയ ഹഷീഷ് വേട്ടയാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ ടൂണിയില്‍ നിന്നു വാങ്ങിയ ഹഷീഷ് മുന്നാറില്‍ എത്തിച്ചു വിദേശത്തേക്കു കടത്താനായിരുന്നു പദ്ധതി. 

ഇടുക്കിയില്‍ 1.5 ലക്ഷം രൂപ വരെ നല്‍കി ലഹരി വാങ്ങാന്‍ ആളുണ്ടെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.  ടൂണിയില്‍ നിന്നു 35000 രൂപയ്ക്കാണ് ഇവര്‍ 24 കിലോഗ്രാം ഹാഷിഷ് വാങ്ങിയത്. പിടിയിലായ അനൂപ് ജോര്‍ജ് നേരത്തെ കഞ്ചാവു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com