പ്രണവിന് ഉത്തരങ്ങള്‍ അയച്ചത് പൊലീസുകാരന്‍ ; പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍

മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്
പ്രണവിന് ഉത്തരങ്ങള്‍ അയച്ചത് പൊലീസുകാരന്‍ ; പരീക്ഷാ തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍

തിരുവനന്തപുരം : പിഎസ് സി പരീക്ഷാ തട്ടിപ്പില്‍ പൊലീസുകാരനും. പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച പ്രണവിന് ഉത്തരങ്ങള്‍ മൊബൈലിലൂടെ സന്ദേശമായി നല്‍കിയത് പൊലീസുകാരനാണെന്ന് കണ്ടെത്തി. പിഎസ് സി  വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.

പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗോകുലാണ് പ്രണവിന് ഉത്തരങ്ങള്‍ നല്‍കിയതെന്ന് കണ്ടെത്തി. ഇയാള്‍ പ്രണവിന്റെ സുഹൃത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. കല്ലറ സ്വദേശിയാണ് ഇയാള്‍. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ പിഎസ് സി സര്‍ക്കാരിനോട് ആവശ്യപ്പെടും. 

പരീക്ഷാ തട്ടിപ്പിന് യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമകേസ് പ്രതി ശിവരഞ്ജിത്തിന് മൊബൈലില്‍ സന്ദേശം നല്‍കിയതില്‍ വിഎസ്എസ് സി ജീവനക്കാരനുള്ളതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. നെടുമങ്ങാട് വടക്കരിക്കകം സ്വദേശിയായ 26 കാരനാണ് സന്ദേശം അയച്ചതെന്നാണ് കണ്ടെത്തല്‍. ഇയാളെക്കൂടാതെ മറ്റുരണ്ടുപേരെ കൂടി പ്രതികള്‍ ശട്ടംകെട്ടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com