പാലായില്‍ ഉപതെരഞ്ഞടുപ്പ് തീ പാറും; മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; നിഷ യുഡിഎഫ്  സ്ഥാനാര്‍ത്ഥി?; തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ്

മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; നിഷ യുഡിഎഫ്  സ്ഥാനാര്‍ത്ഥി?; തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ്
പാലായില്‍ ഉപതെരഞ്ഞടുപ്പ് തീ പാറും; മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; നിഷ യുഡിഎഫ്  സ്ഥാനാര്‍ത്ഥി?; തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ്

കൊച്ചി: കെ എം മാണിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം 23ന്. വോട്ടെണ്ണല്‍ 27ന് നടക്കും. ഇതിനകം തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ എന്‍സിപി പ്രഖ്യാപിച്ചു. അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനത്തില്‍ കേരളാ കോണ്‍ഗ്രസില്‍ തീരുമാനമായിട്ടില്ല. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ജോസഫ് വിഭാഗം ഇടഞ്ഞുനില്‍ക്കുന്നതോടെ പാലായില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നതാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ചര്‍ച്ചയിലൂടെ ഇതിന് പരിഹാരം കാണാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് നിലപാട് അറിഞ്ഞശേഷമായിരിക്കും ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് മുന്‍കൈ എടുക്കുക. പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ ചരിത്രവിജയം നേടിയ കോണ്‍ഗ്രസിന് യുഡിഎഫ് സിറ്റിംഗ് മണ്ഡലമായ പാലയില്‍ തോല്‍ക്കുകയെന്നത് ആലോചിക്കാനാവുന്നില്ല. കേരള കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തോല്‍വിയുണ്ടായാല്‍ അത് വരാനിരിക്കുന്ന മറ്റ് ഉപതെരഞ്ഞടുപ്പുകളെയും ബാധിക്കുമെന്നും കോണ്‍ഗ്രസും കണക്ക് കൂട്ടുന്നു. 

1965 മുതല്‍ പാലാമണ്ഡലത്തെ പ്രതിനിധികരിച്ചത് കെ എംമാണിയാണ്. പതിമൂന്ന് തവണയാണ് കെഎം മാണി പാലായില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മാണി ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യണമെന്ന നിലപാട് ജോസ് കെ മാണി ആവര്‍ത്തിക്കും. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പിജെ ജോസഫ് എടുക്കുന്ന നിലപാട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായകമാകും. 

പാലാ മണ്ഡലത്തില്‍ ഭാര്യ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. പാല മണ്ഡലവുമായുമായുള്ള വൈകാരിക ബന്ധം നിലനിര്‍ത്തിയാണ് ജോസ് കെ മാണി ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്്. ഇതിന് ഗ്രൂപ്പിനകത്ത് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാനാടിയില്ലെന്നും അദ്ദേഹം കരുതുന്നു.എന്നാല്‍ നിഷ സ്ഥാനാര്‍ത്ഥിയായി എത്തുന്നതോടെ ജോസഫ് ഗ്രൂപ്പ് കാലുവാരുമോയെന്ന ആശങ്കയും മാണി ഗ്രൂപ്പിനുണ്ട്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സര്‍ക്കാര്‍ വിരുദ്ധത തെരഞ്ഞടുപ്പില്‍ നേട്ടമാകുമെന്നും പൊതുസമ്മതനെ നിര്‍ത്തി സീറ്റ് നിലനിര്‍ത്തേണ്ട ആവശ്യമില്ലെന്നും മാണി ഗ്രൂപ്പ് കരുതുന്നു.

എന്നാല്‍ ലോകസ്ഭാ തെരഞ്ഞടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള ഒരവസരമായാണ് പാലാ ഉപതെരഞ്ഞടുപ്പിനെ സിപിഎം കാണുന്നത്. ഇനിവരുന്ന നാളുകളെല്ലാം ഉപതെരഞ്ഞടുപ്പുകളുടെയും തദ്ദേശസ്വയം ഭരണസ്ഥാപനത്തിലേക്കുമുള്ള തെരഞ്ഞടുപ്പിന്റെയും നാളുകളാണ്. ഈ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ മുതലെടുത്ത് സീറ്റ് പിടിക്കുകയാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ജോസഫ് വിഭാഗം വീണ്ടും ഇടതുമുന്നണിയിലേക്കെത്താനുള്ള സാഹചര്യവും നിലനില്‍ക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5000ത്തില്‍ പരം വോട്ടുകള്‍ക്കാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണിക്കാണ് വിജയസാധ്യതയെന്ന് സിപിഎമ്മും കണക്കുകൂട്ടുന്നു

ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പായാണ് എന്‍സിപി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പനെ പ്രഖ്യാപിച്ചത്്. എന്‍സിപിയുടെ സീറ്റായതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതില്‍ എല്‍ഡിഎഫില്‍ അഭിപ്രായഭിന്നതയുമില്ല. അടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥിത്വത്തിന് എല്‍ഡിഎഫ് അംഗീകാരം നല്‍കും കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ സീറ്റില്‍ കെ എം മാണിയുടെ എതിരാളി മാണി സി കാപ്പനായിരുന്നു.ഇടതുപക്ഷം സ്ഥിരമായി എന്‍സിപിക്ക് നല്‍കിയ സീറ്റായ പാലായില്‍ മൂന്ന് തവണ മാണി സി കാപ്പന്‍ കെ എം മാണിക്കെതിരെ മത്സരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com