ഒത്തുതീര്‍പ്പിനില്ല, നാസില്‍ ആവശ്യപ്പെടുന്ന തുക നല്‍കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

നിലനില്‍ക്കാത്ത കേസാണെന്നു ബോധ്യമുള്ളതുകൊണ്ടാണ് തുക നല്‍കാത്തതെന്ന് തുഷാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പതിനെട്ടു കോടിക്കു ചെക്ക് കേസ് കൊടുത്ത നാസില്‍ അബ്ദുല്ല ഒത്തുതീര്‍പ്പിനായി ഇപ്പോള്‍ അഞ്ചേമുക്കാല്‍ കോടി രൂപയാണ് തന്നോടു ചോദിക്കുന്നതെന്നും അതു നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി. നിലനില്‍ക്കാത്ത കേസാണെന്നു ബോധ്യമുള്ളതുകൊണ്ടാണ് തുക നല്‍കാത്തതെന്ന് തുഷാര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

ചെക്ക് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ തയാറാണെന്നു നേരത്തെ തുഷാര്‍ പറഞ്ഞിരുന്നു. ഇതിനായി ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും തുഷാര്‍ അറിയിച്ചിരുന്നു. എന്നാല്‍ നാസില്‍ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് തുഷാര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ''90 ലക്ഷം ദിര്‍ഹത്തിന് (ഏകദേശം പതിനെട്ടു കോടി രൂപ) ആണ് ചെക്ക് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ എന്നോട് ആവശ്യപ്പെടുന്നത് 30 ലക്ഷം ദിര്‍ഹമാണ്. (ഏകദേശം 5.87 കോടി രൂപ). ഈ തുക നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം ഇല്ലാത്ത ഇടപാടിന്റെ പേരിലാണ് ഈ കേസ്. കേസ് കോടതിയില്‍ തുടരും. എല്ലാ രേഖകളും കോടതിയില്‍ നല്‍കും'' - തുഷാര്‍ പറഞ്ഞു.

തന്റെ കൂടി പങ്കാളിത്തത്തില്‍ ഉണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍നിന്ന് മോഷ്ടിച്ചതാണ് ചെക്ക് എന്നാണ് തുഷാര്‍ പറയുന്നത്. ''എനിക്കു നാസിലുമായി വ്യക്തിപരമായി ഇടപാടൊന്നുമില്ല. ജോയിന്റ് അക്കൗണ്ടിലുള്ള ചെക്കാണ് കേസിന് ആധാരമായിട്ടുള്ളത്. അതുകൊണ്ടുതന്നെ മറ്റു പങ്കാളികള്‍ കൂടി അതില്‍ ഒപ്പിടേണ്ടതുണ്ട്. നാസിലിന്റെ കമ്പനിയും ബോയിങ് കണ്‍സ്ട്രക്ഷന്‍സുമായുണ്ടായിരുന്നത് 6.75 ലക്ഷം ദിര്‍ഹത്തിന്റെ കരാറാണ്. യുഇഎയില്‍ മാന്ദ്യം വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഏഴര ലക്ഷം ദിര്‍ഹം വിവിധ കമ്പനികളില്‍നിന്നു കിട്ടാനുണ്ടായിരുന്നു. വന്‍ നഷ്ടം സംഭവിച്ചിട്ടും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കുറെയൊക്കെ പണം കൊടുക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്. നാസില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അങ്ങനെ പണം കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു ഒത്തുതീര്‍പ്പിന് പോവേണ്ട കാര്യമില്ല'' - തുഷാര്‍ പറഞ്ഞു.

എന്നാല്‍ തീരെ ചെറിയ തുകയാണ് ഒത്തുതീര്‍പ്പിനായി തുഷാര്‍ വാഗ്ദാനം ചെയ്തതെന്ന് നാസില്‍ അബ്ദുല്ല പറഞ്ഞു. അദ്ദേഹത്തെ കുഴപ്പത്തിലാക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല. അതുകൊണ്ടാണ് ഒത്തുതീര്‍പ്പാവാമെന്നു പറഞ്ഞത്. പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ തുഷാര്‍ കൂടുതല്‍ കുഴപ്പത്തില്‍ പെടുകയേ ഉള്ളൂവെന്ന് നാസില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com