മിന്നല്‍ പരിശോധന; ആഴ്ചകള്‍ പഴകിയ 45 കിലോ മാംസം പിടികൂടി

ത്വക് രോഗവുമായി പാചകവൃത്തിയിലേര്‍പ്പെട്ടിരുന്ന 3 പേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതില്‍ നിന്നും വിലക്കി
മിന്നല്‍ പരിശോധന; ആഴ്ചകള്‍ പഴകിയ 45 കിലോ മാംസം പിടികൂടി


കൊച്ചി:പൂത്തൃക്ക  കോട്ടൂര്‍ പാറേക്കാട്ടിക്കവലയിലെ കോള്‍ഡ് സ്‌റ്റോറേജില്‍  ആരോഗ്യ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആഴ്ചകള്‍ പഴകിയ 45 കിലോ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. മാസങ്ങളായി ശുചീകരണം നടത്താതെ അഴുകിയ മാംസ മാലിന്യങ്ങളും ചോരയും അടിഞ്ഞുകൂടി രോഗാണു സംക്രമണ സാധ്യതയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള ഫ്രീസറിലാണ് മാംസ ഇനങ്ങള്‍ സൂക്ഷിച്ചിരുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും ഉണ്ടായിരുന്നില്ല എന്ന് അന്വേഷണത്തില്‍ ബോധ്യമായി.   
     
കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ഹോട്ടലുകളിലും ബേക്കറികളിലും ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ അവഗണിച്ചു കൊണ്ട് പ്രവര്‍ത്തിച്ചു വന്ന വിവിധ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കാലഹരണപ്പെട്ട ലൈസന്‍സുമായി പ്രവര്‍ത്തിക്കുക, മാസങ്ങളായി അടുക്കള ശുചിയാക്കാതിരിക്കുക, മാലിന്യസംസ്‌കരണസംവിധാനം ഇല്ലാതിരിക്കുക, പുകയില വിരുദ്ധ ബോര്‍ഡ് സ്ഥാപിക്കാതിരിക്കുക എന്നീ പോരായ്മകള്‍ പരിഹരിക്കുന്നതിനു വേണ്ടി 8 സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. നോട്ടീസ് കാലാവധി ക്ക് ശേഷം ഈ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ വീണ്ടും വിലയിരുത്തല്‍ പരിശോധന നടത്തും. 

4 ഹോട്ടലുകളില്‍ നിന്നും വില്പനയ്ക്കായി രഹസ്യമായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിലായി 30 തൊഴിലാളികളെ പരിശോധിച്ചതില്‍ 16 പേരും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയാണ് ഭക്ഷണം കൈകാര്യം ചെയ്തിരുന്നത് എന്ന് കണ്ടെത്തി. ത്വക് രോഗവുമായി പാചകവൃത്തിയിലേര്‍പ്പെട്ടിരുന്ന 3 പേരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതില്‍ നിന്നും വിലക്കി.പൊതുജനാരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷണപാനീയ വില്പന കേന്ദ്രങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അരുണ്‍ ജേക്കബ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com