സന്നിധാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍; ഭക്തരോടുള്ള ദേവസ്വം ജീവനക്കാരുടെ പെരുമാറ്റം ശരിയല്ല; പൊലീസ് റിപ്പോര്‍ട്ട്

അതീവ സുരക്ഷാമേഖലയായ സോപാനത്ത് ക്രിമിനല്‍ കേസുള്ളവരുണ്ടെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു 
സന്നിധാനത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍; ഭക്തരോടുള്ള ദേവസ്വം ജീവനക്കാരുടെ പെരുമാറ്റം ശരിയല്ല; പൊലീസ് റിപ്പോര്‍ട്ട്


പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേവസ്വം ജീവനക്കാരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്. അതീവ സുരക്ഷാമേഖലയായ സോപാനത്ത് ക്രിമിനല്‍ കേസുള്ളവരുണ്ടെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. ഭക്തരോടുള്ള ഇവരുടെ പെരുമാറ്റം ശരിയല്ലെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തവണ കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. മണ്ഡലകാലം തുടങ്ങി 12 ദിവസങ്ങള്‍ പിന്നിടവെ ശബരിമലയിലെ വരുമാനം 39 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇരട്ടി വരുമാനവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നടതുറന്ന് 12 ദിവസത്തിനിടെ എട്ട് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ശബരിമല ദര്‍ശനം നടത്തിയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍.

സംഘര്‍ഷഭരിതമായിരുന്ന കഴിഞ്ഞ തീര്‍ത്ഥാന കാലത്തെ അപേക്ഷിച്ച് കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണ മല ചവിട്ടുന്നുണ്ട്. ഇത് വഴിപാടിലും നടവരവിലുമുള്‍പ്പെടെയുള്ള വര്‍ധനവിലും പ്രകടമാണ്. ആദ്യ രണ്ടാഴ്ചയിലെ വരുമാനം 39.68 കോടി രൂപയാണ്. കഴിഞ്ഞതവണ ഇതേസമയത്ത് 21 കോടി മാത്രമായിരുന്നു.

ആദ്യ രണ്ടാഴ്ചയിലെ വരുമാനത്തില്‍  15.47 കോടി രൂപ അരവണയിലൂടെയും 2.5 കോടി രൂപ അപ്പം വില്‍പ്പനയിലൂടെയും ലഭിച്ചു. കാണിക്ക ഇനത്തില്‍ 13.76 കോടിയാണ് ലഭിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ എട്ടുകോടി രൂപ അധികമായി ഇത്തവണ കാണിക്ക ഇനത്തില്‍ ആദ്യ രണ്ടാഴ്ചക്കിടെ ലഭിച്ചു. സംഘര്‍ഷരഹിതമായി ഭക്തര്‍ സുഗമമായി മലകയറുമ്പോഴും സന്നിധാനത്തെ പൊലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. ദര്‍ശനത്തിനേര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെ ചൊല്ലിയായിരുന്നു തര്‍ക്കം. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് തങ്ങളുടെ അതൃപ്തി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com