കാസര്‍കോട്ട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവുശിക്ഷ

പോക്സോ നിയമ ഭേദഗതിക്ക് ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കാസര്‍കോട്:  പോക്സോ നിയമ ഭേദഗതിക്ക് ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കിയ ആദ്യ കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് കാസര്‍കോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെ ജില്ലാ കോടതി ശിക്ഷിച്ചത്. കുട്ടികള്‍ക്ക് നേരെയുളള പീഡനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പോക്‌സോ നിയമം ഭേദഗതി ചെയ്ത് കൂടുതല്‍ കര്‍ക്കശമാക്കിയത്.

2018 ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസ്സുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ മറ്റ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. 

ഒരുമാസം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ്  കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് കേസില്‍ വിധി പറഞ്ഞത്. 25,000 രൂപ പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. 

2018 ലാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമം ഭേദഗതി ചെയ്തത്. ഇതു പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ജീവപര്യന്തം തടവ് അടക്കം കനത്ത ശിക്ഷയാണ് ഉണ്ടാവുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com