ശബരിമല: തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസും നാളെ സുപ്രിം കോടതിയില്‍

ശബരിമല: തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസും നാളെ സുപ്രിം കോടതിയില്‍
ശബരിമല: തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസും നാളെ സുപ്രിം കോടതിയില്‍

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കുന്നതിനു തടസം നിന്നെന്ന് ആരോപിച്ച് തന്ത്രി കണ്ഠര് രാജീവര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി നാളെ സുപ്രിം കോടതി പരിഗണിച്ചേക്കും. പുനപ്പരിശോധനാ ഹര്‍ജികള്‍ക്കൊപ്പം കോടതിയലക്ഷ്യ ഹര്‍ജികള്‍ കൂടി പരിഗണിക്കണമെന്ന ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസിന്റെ മുമ്പാകെയെത്തി. ഇക്കാര്യം പരാമര്‍ശിച്ച അഭിഭാഷകന്‍ പിവി ദിനേശിനോട് നാളെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ഹാജരാവാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നിര്‍ദേശിച്ചു.

അഭിഭാഷകരായ ഗീനാകുമാരി, എംവി വര്‍ഷ എന്നിവരാണ് തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. യുവതികള്‍ കയറിയാല്‍ നട അടയ്ക്കുമെന്ന് നേരത്തെ തന്ത്രി വ്യക്തമാക്കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തന്ത്രിക്കെതിരെ കോടതിയലക്ഷ്യക്കേസ് നല്‍കിയത്. വിധി നടപ്പാക്കുന്നതിനെതിരെ നിലപാടെടുത്ത അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും കേസില്‍ പ്രതിസ്ഥാനത്തുണ്ട്. 

തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിക്ക് നേരത്തെ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു. അറ്റോര്‍ണി ജനറലിന് അനുമതിക്കായി നല്‍കിയ ഹര്‍ജി അദ്ദേഹം സോളിസിറ്റര്‍ ജനറലിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ നേരിട്ടു സുപ്രിം കോടതിയെ സമീപിച്ചത്. തന്ത്രിക്കും അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയ്ക്കും പുറമെ പന്തളം കൊട്ടാര പ്രതിനിധി രാമരാജ വര്‍മ, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവരെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

നേരത്തെ ഈ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രിം കോടതി തള്ളിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com