സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറരുത്; എസ് രാജേന്ദ്രന്റെ പദപ്രയോഗം തെറ്റ്; കൂടുതല്‍ നടപടിയുണ്ടാകുമെന്ന് എംഎം മണി

ഖേദപ്രകടനത്തില്‍ എംഎല്‍എ സ്വീകരിച്ച നിലപാട് തെറ്റായെന്നും എം എം മണി
സ്ത്രീകളോട് ഇത്തരത്തില്‍ പെരുമാറരുത്; എസ് രാജേന്ദ്രന്റെ പദപ്രയോഗം തെറ്റ്; കൂടുതല്‍ നടപടിയുണ്ടാകുമെന്ന് എംഎം മണി

ഇടുക്കി: ദേവികുളം സബ് കലക്ടര്‍ രേണു രാജുവിനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാട് ഉചിതമെന്ന് മന്ത്രി  എംഎം മണി. സ്ത്രീകളോട് അത്തരത്തില്‍പെരുമാറരുതായിരുന്നു, ഉപയോഗിച്ച പദപ്രയോഗം തെറ്റായി. രാജേന്ദ്രനെതിരായ  നടപടി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമുണ്ടാകും. ഖേദപ്രകടനത്തില്‍ എംഎല്‍എ സ്വീകരിച്ച നിലപാട് തെറ്റായെന്നും എം എം മണി പറഞ്ഞു. 

എംഎല്‍എയുടെ വിവാദ പരാമര്‍ശത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. രാജേന്ദ്രന്റെ പരാമര്‍ശങ്ങളെ പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുന്നതായി ജില്ലാ സെക്രട്ടറിയേറ്റിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എംഎല്‍എയുടെ പരാമര്‍ശം ശരിയല്ല. പാര്‍ട്ടിയുടെ കാഴ്ചപ്പാടിനു വിരുദ്ധമാണ്. ജനപ്രതിനിധി എന്ന നിലയില്‍ എംഎല്‍എ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, ദൗര്‍ഭാഗ്യകരമായി സബ് കലക്ടര്‍ക്കെതിരെ അദ്ദേഹത്തില്‍നിന്നും മോശമായ പ്രതികരണമുണ്ടായി. ഇക്കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതേസമയം, എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ രേണുരാജ് രംഗത്തെത്തി. എംഎല്‍എയുടേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്താനുള്ള ശ്രമമാണ്. പൊതുജനമധ്യത്തില്‍ അവഹേളിക്കുന്ന പരാമര്‍ശം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നു രേണുരാജ് വ്യക്തമാക്കി.  മൂന്നാറിലെ ഉത്തരവിന്റെ ലംഘനങ്ങള്‍ ഹൈക്കോടതിയില്‍ അറിയിക്കും. കോടതിയുടെ നിര്‍ദേശാനുസരണം മുന്നോട്ടു പോകുന്നതിനാണ് നിയമോപദേശം ലഭിച്ചത്. അഡിഷണല്‍ എജി മുന്‍ ഉത്തരവുകള്‍ പരിശോധിച്ച് അതാണ് ശരി എന്ന് അറിയിച്ചത്. മൂന്നാറില്‍ ഉണ്ടായിട്ടുള്ള അനധികൃത നിര്‍മാണം സംബന്ധിച്ച റിപ്പോര്‍ട്ട് എജിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും രേണു രാജ് മാധ്യമങ്ങളോടു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com