തിരുവനന്തപുരം: നാട്ടുകാരുടെ എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റും സാക്ഷ്യപത്രവും നല്‍കുന്ന വില്ലേജ് ഓഫീസര്‍മാരുടെ നടപടി ഇനിമുതല്‍ നടക്കില്ല. 26 സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഇനിമുതല്‍ വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുള്ളു. വില്ലേജ് ഓഫീസ് പ്രവര്‍ത്തനത്തിന്റെ സമഗ്ര മാര്‍ഗരേഖയായ വില്ലേജ് മാന്വലിന്റെ പരിഷ്‌കരിച്ച പതിപ്പിലാണ് നിര്‍ദേശമുള്ളത്. പരിഷ്‌കരിച്ച പതിപ്പ് റവന്യു വകുപ്പ് അംഗീകരിച്ചു.
തണ്ണീര്‍ത്തട നിയമം ഉള്‍പ്പെടെയുള്ള എല്ലാ നിയമങ്ങളും വില്ലേജ് തലത്തില്‍ പ്രയോഗിക്കുന്നതിനെ കുറിച്ചും പരിഷ്‌കരിച്ച മാന്വലില്‍ പ്രതിപാതിക്കുന്നുണ്ട്.
ഇനിമുതല്‍ സ്വീപ്പര്‍ രാവിലെ ഒമ്പതിന് ഓഫീസിലെത്തി ഉച്ചയ്ക്ക് പന്ത്രണ്ടിന് മടങ്ങണം. സ്ഥലം മാറ്റമില്ലാത്ത തസ്തികയിലുള്ള ഇവരാണ് കൈക്കൂലികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്ന ആക്ഷോപം കണക്കിലെടുത്താണ് കര്‍ശന നിബന്ധന.
പുറമ്പോക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതിന് വില്ലേജ് ഓഫിസര്‍ കണ്‍വീനറും രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അംഗങ്ങളുമായ ജനകീയ സമിതി രൂപീകരിക്കണം. വര്‍ഷം 1000 സര്‍വേ കല്ലുകളെങ്കിലും വില്ലേജ് അസിസ്റ്റന്റ് പരിശോധിക്കണം. അഞ്ചുവര്‍ഷംകൊണ്ട് എല്ലാ സര്‍വേ കല്ലുകളുടെയും പരിശോധന പൂര്‍ത്തിയാക്കണം. ജപ്തി നടപടികള്‍ സൂര്യോദയത്തിന് ശേഷവും അസ്തമയത്തിന് മുന്‍പും പൂര്‍ത്തിയാക്കണം.
കലക്ടര്‍ക്ക് വേണ്ടി വില്ലേജ് ഓഫിസര്‍ ജപ്തി നടപടികള്‍ നടത്തണം. ജംഗമ വസ്തുക്കള്‍ ജപ്തി ചെയ്യുമ്പോള്‍ മൂല്യം കുടിശിക തുകയേക്കാള്‍ കൂടരുത്. വസ്ത്രങ്ങള്‍, താലി, വിവാഹ മോതിരം, ആചാരപരമോ മതപരമായോ കാരണത്താല്‍ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താന്‍ പാടില്ലാത്ത ആഭരണങ്ങള്‍, കൈത്തൊഴില്‍ ഉപകരണങ്ങള്‍, ആരാധനയ്ക്കുള്ള അത്യാവശ്യ വസ്തുക്കള്‍ എന്നിവ ജപ്തി ചെയ്യരുത്.
ജപ്തി ചെയ്യുന്ന ഉദ്യോഗസ്ഥന് മുന്‍കൂര്‍ അനുമതിയില്ലാതെയും ബലംപ്രയോഗിച്ചും വീടുകളിലും കെട്ടിടങ്ങളിലും പ്രവേശിക്കാം. ഏതുമുറിയും കുത്തിപ്പൊളിച്ച് തുറക്കാനും അധികാരമുണ്ട്. എന്നാല്‍ സ്ത്രീകളുടെ താമസത്തിന് നീക്കിവച്ചിട്ടുള്ള വീടുകളിലോ മുറികളിലോ പ്രവേശിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത രണ്ടു പ്രദേശവാസികളുടെ സാന്നിധ്യത്തില്‍ നോട്ടിസ് നല്‍കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ