‌ഞാന്‍ ശരി മാത്രമാണ് ചെയ്തത്, സഭയോട് മാപ്പ് പറയില്ലെന്ന്‌ സിസ്റ്റര്‍ ലൂസി കളപ്പുര 

നിയമത്തില്‍ നിന്ന് വ്യതിചലിച്ച് ജീവിച്ചിട്ടില്ലെന്നും നല്‍കിയ വിശദീകരണം വ്യക്തമാണെന്നും സിസ്റ്റർ ലൂസി പറഞ്ഞു
‌ഞാന്‍ ശരി മാത്രമാണ് ചെയ്തത്, സഭയോട് മാപ്പ് പറയില്ലെന്ന്‌ സിസ്റ്റര്‍ ലൂസി കളപ്പുര 

വയനാട്: അച്ചടക്ക ലംഘനത്തിന് പുറത്താക്കൽ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. താന്‍ ശരി മാത്രമാണ് ചെയ്തതെന്നും നിയമത്തില്‍ നിന്ന് വ്യതിചലിച്ച് ജീവിച്ചിട്ടില്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു. നല്‍കിയ വിശദീകരണം വ്യക്തമാണെന്നും സഭയോട് മാപ്പ് പറയില്ലെന്നും അവർ വ്യക്തമാക്കി. 

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കുമെന്നായിരുന്നു എഫ്സിസി സന്യാസിനി സമൂഹത്തിന്റെ മുന്നറിയിപ്പ്. സന്യാസിനി സമൂഹത്തിന്റെ കൗണ്‍സില്‍ സെക്രട്ടറിയാണ് മുന്നറിയിപ്പ് നല്‍കിയത്.

സഭയ്ക്ക് നാണക്കേടുണ്ടാക്കി എന്ന് ആരോപിച്ച് മദര്‍ സുപ്പീരിയര്‍ നല്‍കിയ ആദ്യ നോട്ടീസിന് തൃപ്തികരമായ വിശദീകരണം നല്‍കിയില്ല എന്ന് ചൂണ്ടിക്കാണിച്ച് സന്യാസിനി സമൂഹം വീണ്ടും നോട്ടീസ് നല്‍കി. മാര്‍ച്ച് 10നകം വിശദീകരണം നല്‍കണം. അല്ലാത്ത പക്ഷം സഭയില്‍ നിന്ന് പുറത്താക്കേണ്ടി വരുമെന്ന് രണ്ടാമത്തെ നോട്ടീസില്‍ പറയുന്നു. ലൂസിക്കെതിരായ ആരോപണങ്ങളെല്ലാം തെളിയിക്കപ്പെട്ടുവെന്ന് നോട്ടീസില്‍ വ്യക്തമാക്കി. തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തുന്ന സിസ്റ്റര്‍ തെറ്റുതിരുത്തണമെന്നും ഇതിൽ ആവശ്യപ്പെട്ടു. 

മാധ്യമങ്ങളോട് സംസാരിച്ചതും, പുസ്തകം പ്രസിദ്ധീകരിച്ചതും, പുതിയ കാര്‍ വാങ്ങിയതും, സഭയുടെ അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ലൂസിക്കെതിരായ ആദ്യ നോട്ടീസ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, വിശദീകരണവുമായി മദര്‍ ജനറാളിന്റെ മുന്നില്‍ ഹാജരാകില്ലെന്നുമായിരുന്നു സിസ്റ്റര്‍  ആദ്യ ഘട്ടത്തില്‍ ഇതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ ലൂസിയുടെ മറുപടി തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമത്തെ നോട്ടീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com