നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ മുന്‍സിപ്പാലിറ്റികളാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

നഗരത്തിന്റേതായ സവിശേഷതകളുള്ള എല്ലാ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: നഗരത്തിന്റേതായ സവിശേഷതകളുള്ള എല്ലാ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ കോര്‍പറേഷനുകളോട് ചേര്‍ന്നു കിടക്കുന്ന പഞ്ചായത്തുകളെ കോര്‍പറേഷനുകള്‍ക്ക് കീഴിലാക്കും.

നഗരസ്വഭാവമുള്ള പഞ്ചായത്തുകളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും ഒപ്പം നടക്കും. അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ തദ്ദേശ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കും. 


സംസ്ഥാനത്ത് 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇപ്പോഴുള്ളത്. ഇതില്‍ 941 എണ്ണം പഞ്ചായത്തുകളാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും 6 കോര്‍പറേഷനുകളുമുണ്ട്. 1995ല്‍ 3 കോര്‍പറേഷനുകളും 55 മുനിസിപ്പാലിറ്റികളുമുണ്ടായിരുന്നതാണ് 5 തവണ പുനര്‍നിര്‍ണയം നടത്തി എണ്ണം വര്‍ധിപ്പിച്ചത്.

941 പഞ്ചായത്തുകളില്‍ നഗരങ്ങളോടും മുനിസിപ്പാലിറ്റികളോടും ചേര്‍ന്ന് കിടക്കുന്നതില്‍ പലതും നഗരത്തിന്റേതായ എല്ലാ സവിശേഷതകളുമുള്ളവയാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുനര്‍നിര്‍ണയവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സമിതി നിര്‍ദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും തദ്ദേശ ഭരണ സെക്രട്ടറി പട്ടിക തയാറാക്കുക. നിലവിലെ പഞ്ചായത്തുകളെ വിഭജിച്ചു പുതുതായി രൂപീകരിക്കാവുന്ന പഞ്ചായത്തുകളുടെ പട്ടികയും തദ്ദേശ സെക്രട്ടറി തയാറാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com