തിരുവനന്തപുരം: സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിൽ കോൺഗ്രസ് പ്രവർത്തകർ പഴികേൾക്കുന്നതിനിടെ, നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി. എഴുത്തുകാരി കെ.ആർ. മീരക്കെതിരെ വിടി ബൽറാം എംഎൽഎ സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശം വിമർശിക്കപ്പെട്ട സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നടപടി. സമൂഹമാധ്യമങ്ങളിലൂടെ ചില യുവനേതാക്കൾ നേരത്തേ കോൺഗ്രസ് നേതാക്കളെ വിമർശിച്ചപ്പോൾ കെപിസിസി അധ്യക്ഷൻ രംഗത്തുവന്നെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
പാർട്ടിക്ക് അവമതിപ്പോ ദുഷ്പ്പേരോ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് സൈബർരംഗത്ത് സജീവമായ പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് നിർദേശം. സമൂഹമാധ്യമങ്ങളിൽ സജീവമായ നേതാക്കൾ, ഭാരവാഹികൾ, വളണ്ടിയർമാർ എന്നിവർ അനുവർത്തിക്കേണ്ട സാമാന്യ നിയമങ്ങളും മര്യാദകളും നടപ്പിൽവരുത്താൻ കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിനെ അടിയന്തരമായി ചുമതലപ്പെടുത്തുന്നുവെന്ന് സർക്കുലറിൽ പറയുന്നു. സൈബർ രാഷ്ട്രീയത്തിൽ ആരോഗ്യകരവും അച്ചടക്കത്തോടെയുമുള്ള പ്രവർത്തനം ഉറപ്പുവരുത്തണം. പാർട്ടി നേതൃത്വത്തെയോ നേതാവിനെയോ അപമാനിക്കാനോ അപകീർത്തിപ്പെടുത്താനോ ഉള്ള ശ്രമങ്ങളെ നേതൃത്വം ഗൗരവപൂർവം കാണും, ഉടൻ അച്ചടക്ക നടപടിയെടുക്കും.
ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിൽ, പേജ് എന്നിവയിൽ മുൻകൂട്ടി അനുവാദമില്ലാതെ പോസ്റ്റിങ് നടത്തരുത്. കെപിസി.സി മുതൽ ബൂത്ത് ഭാരവാഹികൾവരെയുള്ളവർ, കെപിസിസി അംഗീകൃത സംഘടന ഭാരവാഹികൾ, ഓഫിസ് ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും മാർഗനിർദേശം ബാധകമായിരിക്കും. സ്വകാര്യ പേജിലും ഹാൻഡിലിലും പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ വ്യക്തിപരമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ