കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് തര്‍ക്കം; അടിപിടിയില്‍ പരിക്കേറ്റയാള്‍ മരിച്ചു: നാല് പേര്‍ പിടിയില്‍ 

ഹോട്ടലില്‍ നിന്നു കഴിച്ച കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു.
കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് തര്‍ക്കം; അടിപിടിയില്‍ പരിക്കേറ്റയാള്‍ മരിച്ചു: നാല് പേര്‍ പിടിയില്‍ 

കോഴിക്കോട്: ഹോട്ടലില്‍ നിന്നു കഴിച്ച കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന തര്‍ക്കത്തെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ പരിക്കേറ്റയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 4 പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്.

ഹോട്ടല്‍ ജീവനക്കാരായ വടകര ആയഞ്ചേരി കുനിയാട് വയല്‍പീടികയില്‍ വീട്ടില്‍ നവാസ് (39), പൂവാട്ടുപറമ്പ് സ്വദേശികളായ പടിഞ്ഞാറയില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (48), മുണ്ടോത്ത് വീട്ടില്‍ അബ്ദുല്‍ റഷീദ് (46), മഞ്ചേരി സ്വദേശി പാറക്കല്‍ വീട്ടില്‍ ഹബീബ് റഹ്മാന്‍ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10ാം തീയതി മാവൂര്‍റോഡില്‍ പുതിയ സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടലിലാണ് സംഭവം നടന്നത്.  

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; മദ്യലഹരിയിലെത്തിയ ഹനീഫും സുഹൃത്തുക്കളായ കൊട്ടിയൂര്‍ സ്വദേശി പ്ലാച്ചിമല വീട്ടില്‍ ജോസഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. കഴിക്കാന്‍ വാങ്ങിയ കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് തര്‍ക്കമായി. ഹോട്ടലുടമ ബഷീര്‍ സമാധാനിപ്പിക്കാന്‍ എത്തിയെങ്കിലും ഹനീഫും കൂട്ടരും വഴങ്ങിയില്ല. ഹനീഫ് ജീവനക്കാരില്‍ ഒരാളുടെ മുഖത്ത് തുപ്പി. ക്ഷുഭിതരായ ഹോട്ടല്‍ ജീവനക്കാര്‍ ഹനീഫിനെയും കൂട്ടരെയും ഹോട്ടലില്‍ നിന്നു പുറത്താക്കി.

തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ നിന്ന് ഹനീഫും കൂട്ടരും ജീവനക്കാരെയും ഉടമയെയും വെല്ലുവിളിച്ചു. ഇതിനിടെ ജീവനക്കാര്‍ ഇവരെ മര്‍ദിച്ചു. ജോസഫും രവിയും ഓടിപ്പോയി. പിടിച്ചുതള്ളിയപ്പോള്‍ തലയടിച്ചു വീണ് ഹനീഫിന് പരുക്കേറ്റു. നട്ടെല്ലിനും പരുക്കേറ്റ ഹനീഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നമംഗലം മജിസ്‌ട്രേട്ട് എത്തി മൊഴി രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഹനീഫ് മരിച്ചു. 

ഒളിവില്‍പോയ പ്രതികള്‍ക്കായി കസബ സിഐ ആര്‍. ഹരിപ്രസാദും സൗത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം ംസ്‌ക്വാഡും അന്വേഷണം ആരംഭിച്ചു. ഒളിവിലായിരുന്ന ബഷീറിനെയും 2 പേരെയും രണ്ടു ദിവസത്തിനകം പിടികൂടി. നവാസ് ഇന്നലെയാണ് പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com