കൊച്ചി : മകര വിളക്ക് മഹോൽസവം കഴിയുന്നതിനു മുമ്പ് ശബരിമലയിൽ പ്രവേശിക്കാൻ ദലിത്-ആദിവാസി വനിതകളുടെ സംഘം തയ്യാറെടുക്കുന്നു. കഴിഞ്ഞ ദിവസം ആദിവാസി അവകാശ പുനഃസ്ഥാപന സമിതി, തിരുവനന്തപുരത്തെ വീ ദ പീപ്പിൾ, എറണാകുളത്തെ ആർപ്പോ ആർത്തവം, സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ഇവർ കൊച്ചിയിൽ ഒത്തുചേർന്നിരുന്നു. സുപ്രിംകോടതി വിധി ഏതുവിധേനയും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ശബരിമലയിലേക്ക് തിരിക്കുന്നത്. നാളെ കൊച്ചിയിൽ ചേരുന്ന യോഗത്തിൽ ഇവർ ശബരിമല യാത്രയുടെ തീയതി പ്രഖ്യാപിച്ചേക്കും.
സർക്കാറിന്റെ നിസംഗതയും പൊലീസിന്റെ ഇരട്ടത്താപ്പും സമൂഹത്തിന് മുന്നിൽ തുറന്നുകാണിക്കുന്ന രീതിയിൽ സംസ്ഥാനത്ത് പ്രചാരണം നടത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധക്കാർ സംഘം ചേരുന്നത് ഒഴിവാക്കാനായി മുൻകൂട്ടി തീയതി പ്രഖ്യാപിക്കാതെ പോകാമെന്ന നിർദേശവും ചിലർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇടുങ്ങിയ വഴികളും ശബരിമലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കണക്കിലെടുത്തുകൊണ്ടായിരിക്കും അന്തിമ തീരുമാനത്തിലെത്തുക.
യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വാട്സ് ആപ് സന്ദേശത്തിൽ ദലിത് ആക്ടിവിസ്റ്റുകളായ അഡ്വ. ജെസ്സിൻ, മൃദുല ദേവി, രേഖരാജ് എന്നിവരുടെ പേരുകളും ഫോൺനമ്പറും കൊടുത്തിട്ടുണ്ട്. മല കയറ്റത്തിന് പൊലീസിന്റെ സഹായം തേടണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നേരത്തേ മല കയറാനെത്തിയ യുവതികളുടെ വിവരങ്ങൾ ചോർന്നത് പൊലീസ് വഴിയാണെന്നും ഇവർ സംശയിക്കുന്നു. അതേസമയം സംരക്ഷണം തരേണ്ട ബാധ്യത സർക്കാറിനുള്ളതിനാൽ സഹായം തേടുകയാണ് ഉചിതം എന്നാണ് സംഘത്തിലെ ഭൂരിഭാഗത്തിന്റെയും അഭിപ്രായം.
ഈ സംഘത്തിനൊപ്പം കഴിഞ്ഞ തവണ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന തമിഴ്നാട്ടിലെ മനിതിയും ശബരിമലയിലേക്ക് തിരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. . ആലോചനായോഗത്തിന് മനിതിയുടെ പ്രതിനിധികൾ കേരളത്തിലെത്തില്ല, പകരം വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കും. ട്രാൻസ്ജെൻഡർ-ക്വിയർ പ്രവർത്തകരും ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ