മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു;ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയില്‍ സംഘര്‍ഷത്തിനിടെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു;ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: പത്തനംതിട്ടയില്‍ സംഘര്‍ഷത്തിനിടെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് തലക്കേറ്റ ക്ഷതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉണ്ണിത്താന്റെ തലയോട്ടിക്ക് ക്ഷതമേറ്റു, തലയില്‍ രക്തസ്രാവമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

തലയുടെ മുന്‍വശത്തും മധ്യഭാഗത്തുമേറ്റ ക്ഷതം മരണകാരണമാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയില്‍ ആഴത്തിലുള്ള ക്ഷതമേറ്റിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഉണ്ണിത്താന്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്ത വ്യക്തിയാണ്. കൂടുതല്‍ വിശദമായ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു. 

മരണകാരണ ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. പോസ്റ്റ് മോര്‍ട്ടം നടക്കുന്നതിന് മുമ്പേയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വിവദമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്ന്് ആരോപിച്ച് ബിജെപി രംഗത്തെത്തി. 

കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉണ്ണിത്താന്റെ മൃതദേഹം  ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മൃതദേഹം തിരുവല്ല സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെയാണ് സംസ്‌കാരം നടത്തുക. 

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് പന്തളത്ത് ബുധനാഴ്ച വൈകിട്ട് ശബരിമല കര്‍മസമിതി നടത്തിയ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കുരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉണ്ണിത്താന്‍ രാത്രിയോടെയാണ് മരിച്ചത്. ഇദ്ദേഹത്തിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പന്തളം കടക്കാട് സ്വദേശി കണ്ണന്‍, മുട്ടാര്‍ സ്വദേശി അജു എന്നിവരെയാണ് കസ്സ്റ്റഡിയിലെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com