ശ്രീധരന്‍ പിള്ളയുടെയും സുരേന്ദ്രന്റെയും വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചു; ശശികലയ്ക്ക് പ്രസ്‌ക്ലബ് നല്‍കിയില്ല: അക്രമങ്ങളില്‍ പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു
ശ്രീധരന്‍ പിള്ളയുടെയും സുരേന്ദ്രന്റെയും വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചു; ശശികലയ്ക്ക് പ്രസ്‌ക്ലബ് നല്‍കിയില്ല: അക്രമങ്ങളില്‍ പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: ഹര്‍ത്താലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന വ്യാപക അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. തിരുവനന്തപുത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്റെയും വാര്‍ത്താ സമ്മേളനങ്ങള്‍ ബഹിഷ്‌കരിച്ചു. കോട്ടയത്ത് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ് ക്ലബ് വിട്ടുനല്‍കിയില്ല. ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ എടുത്തുകളയണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നടത്തുന്ന നിരാഹാര സമരപന്തലില്‍ നിന്നുള്ള മുഴുവന്‍ വാര്‍ത്തകളും ബഹിഷ്‌കരിക്കുവാനും തീരുമാനിച്ചുണ്ട്. 

ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കനത്ത അക്രമം നടന്നിരുന്നു. പ്രതിഷേധമറിയിച്ച് സെക്രട്ടറിയേറ്റ് പരിസരത്ത് കേരള പത്രപ്രവര്‍ത്ത യൂണിയന്‍ മാര്‍ച്ച് നടത്തി.ബിജെപി യുടെ സമരങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത് അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി പ്രസ്താവിച്ചു.

സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയാവുന്നു, ക്യാമറയും ഫോണും വാഹനങ്ങളും തകര്‍ക്കപ്പെടുന്നു. ടെലിവിഷന്‍ ചാനലിന്റെ ഓഫീസ് തകര്‍ക്കുന്നു. ഇത് അങ്ങേയറ്റം ഗുണ്ടായിസമാണ്. വാര്‍ത്ത ശേഖരിക്കാനെത്തുന്നവര്‍ ആരുടെയും ശത്രുക്കളല്ല. എന്താണ് സംഭവിക്കുന്നത് എന്നത് സമൂഹത്തെ അറിയിക്കാനുള്ള ജോലി ചെയ്യുക മാത്രമാണ്. സര്‍ക്കാരിനോടുള്ള രോഷം തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ശക്തിയായി പ്രതിഷേധിക്കുന്നു- കെയുഡബ്ല്യൂജെ യുടെ പ്രസ്താവനയില്‍ പറയുന്നു.

സമരം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ സമരക്കാരാല്‍ തന്നെ ആക്രമിക്കപ്പെടുന്നത് അതി വിചിത്രമായേ കരുതാനാവൂ. പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ തയ്യാറാകണം. അക്രമികളെ കര്‍ശനമായി നിയന്ത്രിക്കാന്‍ ശബരിമല കര്‍മ്മസമിതിയും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരും തയ്യാറാവണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ മാത്രം പത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ കേരളത്തില്‍ പല ജില്ലകളിലായി ആക്രമിക്കപ്പെടുകയും പല മാധ്യമങ്ങളുടെയും ക്യാമറയും വാനുകളും തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com