കണ്ണൂര്‍: പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ജിഎസ്ടിക്ക് മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ന്ന സെസും ഏര്‍പ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രം സര്‍ക്കാര്‍ വന്‍ നികുതിയിളവ് നല്കിയ നടപടി വിവാദമാകുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് കണ്ണൂരില്‍ വിമാനത്തിന്റെ ഇന്ധന നികുതി 28 ശതമാനത്തില്‍ നിന്ന് ഒറ്റയടിക്ക് ഒരു ശതമാനമായാണ് കുറച്ചത്.
കഴിഞ്ഞ നവംബറിലെ മന്ത്രിസഭയോഗ തീരുമാനപ്രകാരമാണ് നടപടി. ആഭ്യന്തര സര്‍വിസുകള്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇന്ധന നികുതിയിൽ ഭീമമായ കുറവ് വന്നതോടെ വിമാനകമ്പനികൾ കോഴിക്കോട് വിമാനത്താവളത്തെ ഉപേക്ഷിച്ച് കണ്ണൂരിലേക്ക് സർവിസുകൾ മാറ്റാൻ ഒരുങ്ങുകയാണെന്നും ആക്ഷേപമുണ്ട്. കണ്ണൂരിനൊപ്പം പൊതുമേഖലയിൽ പ്രവർത്തിക്കുന്ന കരിപ്പൂരിനും നികുതിയിളവ് നൽകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലും 28 ശതമാനമാണ് ഈടാക്കുന്നത്.
ഇതിനോടകം കോഴിക്കോട് നിന്ന് ലാഭകരമായി നടന്നിരുന്ന സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നിവയുടെ ചെന്നൈ, ബംഗളൂരു, ഹൈദരാബദ് സർവിസുകൾ നിർത്തലാക്കി കണ്ണൂരിലേക്ക് മാറ്റിയിരിക്കുകയാണ്. കരിപ്പൂരിൽ വിമാനങ്ങൾക്ക് ഇന്ധന നികുതി 28 ശതമാനം ഈടാക്കുമ്പോൾ കണ്ണൂരിൽ ഒരു ശതമാനം മാത്രം ഈടാക്കുന്നത് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എംകെ രാഘവൻ എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്.
വിഷയത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ ഇടതു സർക്കാറിന്റെ ഭാഗമായ ജനപ്രതിനിധികളും മന്ത്രിമാരും ഇടപെടണമെന്നും രാഘവൻ ആവശ്യപ്പെട്ടു. സർക്കാർ തീരുമാനത്തിനെതിരെ മലബാർ ഡെവലപ്പ്മെന്റ് ഫോറം തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് മുന്നിൽ രാപകൽ സമരത്തിന് ഒരുങ്ങുകയാണ്. സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് ആരോപിച്ച് കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും രംഗത്തെത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ