വൈദ്യുതി നിരക്ക് കൂട്ടുന്നു: പുതിയ നിരക്ക് 18ന് പ്രഖ്യാപിക്കും

 എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ഇതുസംബന്ധിച്ച് കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്.
വൈദ്യുതി നിരക്ക് കൂട്ടുന്നു: പുതിയ നിരക്ക് 18ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടാന്‍ റെഗുലേറ്ററി കമ്മിഷനില്‍ ധാരണയായി. നിരക്ക് കൂട്ടുന്നതിനെ സര്‍ക്കാരും അനുകൂലിച്ചു. വര്‍ധന 18ന് പ്രഖ്യാപിക്കും.  എത്ര ശതമാനം വര്‍ധന വരുത്തണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ല. ഇതുസംബന്ധിച്ച് കമ്മിഷനില്‍ ചര്‍ച്ച തുടരുകയാണ്. എന്നാല്‍, വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടയത്രയും വര്‍ധന അനുവദിക്കാനിടയില്ല എന്നാണ് വിവരം.

വരുന്ന നാലുവര്‍ഷത്തിനുള്ളില്‍ രണ്ടു തവണയായി ഏഴായിരം കോടിയുടെ അധികവരുമാനം ലഭിക്കുന്നവിധം നിരക്ക് കൂട്ടണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോഗിച്ചാലും ഇല്ലെങ്കിലും നല്‍കേണ്ട ഫിക്‌സഡ് ചാര്‍ജും കൂട്ടുന്നത് ഉള്‍പ്പെടെയാണിത്. ഇവ രണ്ടും ചേര്‍ത്ത് ഈ വര്‍ഷവും അടുത്തവര്‍ഷവും 10 ശതമാനവും 2020-21ല്‍ ഏഴുശതമാനവും ഉയര്‍ന്ന നിരക്കാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

നിരക്ക് കൂട്ടുന്നതിനെ ഉപഭോക്താക്കള്‍ എതിര്‍ത്തിരുന്നു. കമ്മിഷന്‍ നടത്തിയ തെളിവെടുപ്പിലാണ് ഉപഭോക്താക്കള്‍ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍, ബോര്‍ഡിന്റെ നഷ്ടം കണക്കിലെടുത്ത് നിരക്കുകൂട്ടാനാണ് കമ്മിഷനിലെ ധാരണ. ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കണമെന്ന നിലപാടാണ് സര്‍ക്കാരും സ്വീകരിച്ചത്.

ജനുവരി ഒന്നുമുതലാണ് പുതിയ നിരക്ക് നിലവില്‍ വരേണ്ടിയിരുന്നത്. എന്നാല്‍, നിരക്ക് പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നിലവിലുള്ള നിരക്കിന്റെ പ്രാബല്യം മാര്‍ച്ചുവരെ നീട്ടി. 18ന് പ്രഖ്യാപിക്കുന്ന പുതിയ നിരക്കിന് ഈ മാസം ഒന്നുമുതല്‍ മുന്‍കാലപ്രാബല്യം നല്‍കാനും സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com