ചെന്നൈ : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. ശബരിമല യുവതീപ്രവേശനത്തിൽ പിണറായി വിജയന് ധൃതി കൂടിപ്പോയെന്ന് പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എല്ലാ വശവും പരിശോധിച്ച ശേഷമായിരുന്നു സുപ്രീം കോടതി വിധി നടപ്പാക്കേണ്ടിയിരുന്നത്. സര്‍ക്കാരിന്‍റെ തിടക്കം ബിജെപിക്ക് സുവര്‍ണാവസരമായിയെന്നും പ്രകാശ് രാജ് പറഞ്ഞു.
സാഹചര്യം മനസിലാക്കി സമയമെടുത്തായിരുന്നു വിധി നടപ്പാക്കേണ്ടിയിരുന്നത്. ശബരിമലയെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചുവെന്നും പ്രകാശ് രാജ് പറഞ്ഞു. മീടു ക്യാംപെയ്ന്‍ ഫാഷനാണെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന തെറ്റായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹ്യ വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ മോഹന്‍ലാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. മീടു ക്യാംപെയ്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. തമിഴ്നാട്ടിലെ താര രാഷ്ട്രീയം അവസാനിച്ചു. കമല്‍ഹാസന്‍റെയും രജനികാന്തിന്‍റെയും ആരാധക കൂട്ടം വോട്ടാകില്ല.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്രനായി ജനവധി തേടുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ