കൊച്ചി : പക്ഷിനിരീക്ഷണത്തിനായി കാത്തിരിക്കുന്നതിനിടെ ആളുകൾ കൂടിയപ്പോൾ അവരെ ഒഴിവാക്കാൻ ചെയ്ത വിദ്യയെക്കുറിച്ചുള്ള യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. സുധീഷ് തട്ടേക്കാട് എന്നയാളാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു ഇദ്ദേഹത്തിന്റെ പക്ഷിനിരീക്ഷണം. എന്നാൽ ആളുകൾ കൂട്ടമായി എത്തിയതോടെ പക്ഷികൾ എത്തിയില്ല. തുടർന്ന് ആളുകളെ ഒഴിവാക്കാൻ നടത്തിയ ഉപായവും തുടർന്നുണ്ടായ സംഭവങ്ങളുമാണ് പോസ്റ്റിൽ വിശദീകരിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്‌ക്കേ ഗുഹയ്ക്ക് മുന്നില്‍ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാര്‍ ഗുഹയ്ക്കകത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് ധാരാളം ടാക്‌സികള്‍ വന്ന് നിര്‍ത്തുന്നു. എന്താണെന്ന ആകാംഷയില്‍ അവര്‍ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലര്‍ക്ക് ഗുഹയ്ക്കുള്ളില്‍ കയറണം, മറ്റു ചിലര്‍ക്ക് ഗുഹയുടെ മുന്നില്‍ കയറി ഫോട്ടോ എടുക്കണം. പക്ഷികള്‍ ഗുഹക്കു മുന്നിലെ വെള്ളത്തില്‍ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നില്‍ക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തില്‍ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയില്‍ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേര്‍ച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ധ്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായില്‍ വന്നത് പരശുരാമന്‍ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതല്‍ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.
NB ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.
ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി കമന്റുകളാണ് സുധീഷിന് ലഭിച്ചത്. ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങളെ പള്ള് പറയല്‍ ആണല്ലോ വിഖ്യാത മതേതരത്വം അല്ലെങ്കില്‍ നവോത്ഥാനം ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. ഇതിന് മറുപടിയും സുധീഷ് നൽകിയിട്ടുണ്ട്. മറുപടി ഇപ്രകാരം.
ഞാൻ ചെയ്ത വിഗ്രഹ പ്രതിഷ്ഠ ഒരു സമുഹത്തെ അധിഷേപിക്കാനായിരുന്നില്ല മറിച്ച് ആ സമയം എനിക്ക് മൂല്യമുള്ളതായി തീർക്കാനായിരുന്നു.
എന്നാൽ ആ പോസ്റ്റിനു ശേഷം എന്നെ ചാണക സംഘി എന്ന് കാലങ്ങളായി വിളിച്ചു പോന്നവർ പോലും എന്നെ സഖാവേ, സുധീഷേട്ടാ എന്നെല്ലാം വിളിച്ചുതുടങ്ങി.
ഞാൻ എന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞോട്ടേ, ഞാൻ ഞാനായിരുന്നോട്ടേ?
എനിക്ക് കൊടിയുടെ നിറം നോക്കി അഭിപ്രായം പറയാൻ അറിയില്ല.
ആ പോസ്റ്റിൽ അഭിപ്രായം പറഞ്ഞവർക്കെല്ലാം നന്ദി അറിയിക്കട്ടെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ