യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കലക്ടര്‍ തളളി, കുര്‍ബാന നടത്താന്‍ അനുമതിയില്ല

മാന്ദാമംഗലം പളളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കലക്ടര്‍ ടിവി അനുപമ തളളി
യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കലക്ടര്‍ തളളി, കുര്‍ബാന നടത്താന്‍ അനുമതിയില്ല

തൃശൂര്‍: മാന്ദാമംഗലം പളളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിന്റെ ആവശ്യം കലക്ടര്‍ ടിവി അനുപമ തളളി.നാളെ ആരാധനയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് തൃശൂര്‍ കലക്ടര്‍ വ്യക്തമാക്കി. കലക്ടറുടെ ഉത്തരവ് പാലിക്കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു. കലക്ടറുടെ തീരുമാനത്തില്‍ സന്തോഷമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പ്രതികരിച്ചു. 

അവകാശത്തര്‍ക്കം തുടരുന്ന മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ നാളെ കുര്‍ബാന നടത്താന്‍ അവസരം നല്‍കണമെന്ന് യാക്കോബായ വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പള്ളി തുറന്നുകൊടുക്കരുതെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍.  

മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ വിശ്വാസികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പള്ളി തല്‍ക്കാലത്തേയ്ക്ക് അടച്ചത് ഇന്നലെയാണ്. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം മാനിച്ചാണ് ഇരു സഭകളുടേയും വിശ്വാസികള്‍ പള്ളിയില്‍ നിന്ന് പിന്‍മാറിയത്. അക്രമ സംഭവങ്ങളില്‍ ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഉള്‍പ്പെടെ 120 പേരെ പ്രതികളാക്കി കേസെടുക്കുകയും ചെയ്തിരുന്നു. 

ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹന്നാന്‍ മിലിത്തിയോസ് ഉള്‍പ്പെടെ കല്ലേറില്‍  17 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ തുടരുകയാണ്. സംഘര്‍ഷം കണ്ട് കുഴഞ്ഞു വീണ ഒരാള്‍ ഗുരുതരാവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ ടി.വി.അനുപമ ഇടപെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com