ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവര്‍ ; ഹൈക്കോടതിയുടെ തെറ്റ് സുപ്രിംകോടതി തിരുത്തിയെന്ന് മുഖ്യമന്ത്രി

കോടതിക്കെതിരെ സമരം ചെയ്യാന്‍ പറ്റാത്തതുകൊണ്ട് സമരക്കാര്‍ സര്‍ക്കാരിനെതിരെ തിരിയുകയായിരുന്നു. ആദ്യം പ്രതിഷേധിച്ചവരൊന്നും ഇപ്പോള്‍ സമരരംഗത്തില്ല
ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവര്‍ ; ഹൈക്കോടതിയുടെ തെറ്റ് സുപ്രിംകോടതി തിരുത്തിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല പ്രക്ഷോഭം തുടങ്ങിയത് ജാതിമേധാവിത്വം ഉള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ രംഗത്തിറങ്ങിയതോടെ സുപ്രിംകോടതിയുടെ യുവതീപ്രവേശത്തെ ആദ്യം അനുകൂലിച്ചവര്‍ക്ക് പോലും പൊള്ളി. യാഥാസ്ഥിതിക ഇടപെടല്‍ വലിയതോതില്‍ സമൂഹത്തില്‍ നടക്കുന്നു. വിശ്വാസികളെ ഒരുമിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ ആ നീക്കം വിജയിച്ചില്ല. ശബരിമല സമരം വിജയിച്ചില്ലെന്ന് അത് നടത്തിയവര്‍ക്ക് തന്നെ തുറന്നു പറയേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

യുവതീപ്രവേശനം നിരോധിച്ചുകൊണ്ടുള്ള 1991 ലെ ഹൈക്കോടതി വിധി നിയമപ്രകാരമുള്ളതല്ല. ഹൈക്കോടതി ചെയ്ത തെറ്റ് സുപ്രിംകോടതി തിരുത്തുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോടതിക്കെതിരെ സമരം ചെയ്യാന്‍ പറ്റാത്തതുകൊണ്ട് സമരക്കാര്‍ സര്‍ക്കാരിനെതിരെ തിരിയുകയായിരുന്നു. സിപിഎം വിശ്വാസികള്‍ക്കെതിരാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടന്നു. സിപിഎം വിശ്വാസികള്‍ക്കെതിരല്ല. ആദ്യം പ്രതിഷേധിച്ചവരൊന്നും ഇപ്പോള്‍ സമരരംഗത്തില്ല. സ്ത്രീകളുടെ ക്ഷേത്രപ്രവേശനം പാപമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

നവോത്ഥാന കാഴ്ചപ്പാടുകളെ മുന്നോട്ടുവെക്കുന്ന മതനിരപേക്ഷ സമൂഹം ഗുരുതരമായ വെല്ലുവിളികളാണ് നേരിടുന്നത്. ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിന് നേരത്തെ മുതലേ ഇടപെടലുകള്‍ നടന്നിട്ടുണ്ട്. ആര്‍എസ്എസ് നേരിട്ട് അതിന് ശ്രമം നടത്തിയിട്ടുണ്ട്. അവര്‍ ഉദ്ദേശിച്ച തരത്തില്‍ അതൊന്നും കേരളത്തില്‍ വിജയിച്ചില്ല. മതനിരപേക്ഷതയില്‍ ഊന്നിയുള്ള ജനാധിപത്യ സംവിധാനമാണ് സംസ്ഥാനത്ത് നിലകൊള്ളുന്നത്. 

അരാജകത്വം സൃഷ്ടിക്കാനും, രാഷ്ട്രീയ നേട്ടം കൊയ്യാനുമാണ് സംഘപരിവാര്‍ അധികാരം ഉപയോഗിച്ച് രാജ്യത്ത് ശ്രമിക്കുന്നത്. അതിനായി അവര്‍ തീവ്രഹിന്ദുത്വം ഉപയോഗിക്കുന്നു. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കുന്നില്ല. പകരം അവരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരായ സംസ്ഥാന സര്‍ക്കാരുകളെ, സാമ്പത്തികമായി അടക്കം ബുദ്ധിമുട്ടിക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com