അര്‍ജ്ജുന്റെ ജീവന്‍ കാത്തത് മലയാളിയുടെ ഒത്തൊരുമ; മുനവറലി തങ്ങളുടെ ഇടപെടലില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപെട്ട് തമിഴ്‌നാട് സ്വദേശി 

കുവൈറ്റ് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധിച്ച തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ഇളവുചെയ്തുകൊണ്ട് ഉത്തരവ്
അര്‍ജ്ജുന്റെ ജീവന്‍ കാത്തത് മലയാളിയുടെ ഒത്തൊരുമ; മുനവറലി തങ്ങളുടെ ഇടപെടലില്‍ വധശിക്ഷയില്‍ നിന്ന് രക്ഷപെട്ട് തമിഴ്‌നാട് സ്വദേശി 

മലപ്പുറം: കുവൈറ്റ് സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധിച്ച തമിഴ്‌നാട് സ്വദേശി അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ഇളവുചെയ്തുകൊണ്ട് ഉത്തരവ്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെത്തുടര്‍ന്നാണ് വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച അറിപ്പ് ഇന്ത്യന്‍ എംബസ്സിയില്‍ ലഭിച്ചു.   

2013 സെപ്റ്റംബര്‍ 21നു മലപ്പുറം സ്വദേശിയായ അബ്ദുള്‍ വാജിദിനെ വധിച്ച കുറ്റത്തിനാണ് അര്‍ജുന് കോടതി വധശിക്ഷ വിധിച്ചത്. കുവൈറ്റിലെ ജലീബില്‍ ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുവൈറ്റ് നിയമം അനുസരിച്ച് ഇരയുടെ കുടുംബം പ്രതിക്ക് മാപ്പ് നല്‍കുകയും ബ്ലഡ് മണിയായി ഒരു നിശ്ചിത തുക കെട്ടിവയ്ക്കുകയും ചെയ്താല്‍ മാത്രമേ ശിക്ഷയില്‍ ഇളവ് ലഭിക്കുകയൊള്ളു. ഇതേത്തുടര്‍ന്ന് അര്‍ജുന്‍ അത്തിമുത്തുവിന്റ ഭാര്യ മാലതി പലതവണ മലപ്പുറത്തെത്തി കുടുംബത്തെ കണ്ടിരുന്നു. 

അബ്ദുള്‍ വജീദിന്റെ ഭാര്യയും മക്കളും മറ്റ് വരുമാനമൊന്നും ഇല്ലാത്തവരായതുകൊണ്ടുതന്നെ 30ലക്ഷം രൂപ നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന നിലപാടിലായിരുന്നു കുടുംബം. വീട്ടുജോലിക്കാരിയായ മാലതിയ്ക്ക് അത് സ്വരുക്കൂട്ടാനാവുന്നതിലും അധികമായിരുന്നു. സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ മുനവ്വറലി തങ്ങള്‍ മലാത്തിയെ സഹായിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. 30 ലക്ഷത്തില്‍ 25 ലക്ഷമാണ് ഇദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ചത്. ബാക്കി അഞ്ച് ലക്ഷം മാലതിയും സ്വരുക്കൂട്ടി. അര്‍ജ്ജുന്‍ അത്തിമുത്തുവിന്റെ ശിക്ഷ ഇളവുചെയ്ത വാര്‍ത്ത തങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കുവൈത്ത് ഗവൺമെന്റ് വധശിക്ഷയ്ക്ക് വിധിച്ചിരുന്ന തമിഴ്നാട് സ്വദേശി അർജ്ജുൻ അത്തിമുത്തുവിന്റെ ശിക്ഷ നാം നടത്തിയ ശ്രമങ്ങളുടെ ഫലമായി ജീവപര്യന്തമായി ഇളവ് ചെയ്തിരിക്കുന്നുവെന്ന കുവൈത്തിലെ ഇന്ത്യൻ എംബസ്സിയിൽ നിന്നുള്ള സന്തോഷ വാർത്തയാണ് ഇന്നത്തെ പുലരിയെ ധന്യമാക്കിയത്.

എല്ലാ പ്രതീക്ഷകളും അസ്തമിച്ച് നിൽക്കുന്ന ഘട്ടത്തിലാണ് അർജ്ജുൻ അത്തി മുത്തുവിന്റെ ഭാര്യ പ്രതീക്ഷകളോടെ കൊടപ്പനക്കലേക്കെത്തുന്നത്.മണ്ണ് കുഴിച്ച് ജലം കണ്ടെത്തുന്നത് പോലെ കാരുണ്യത്തിന്റെ ഉറവ കണ്ടെത്തേണ്ട ശ്രമകരമായ ഒരു ദൗത്യമായിരുന്നു അത്.

വധിക്കപ്പെട്ടയാളുടെ കുടുംബത്തെ കണ്ടെത്തണം. വേദനയുടെ നെരിപ്പോടുകളിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിന് അവരുടെ പ്രിയപ്പെട്ടവന്റെ ഘാതകന് മാപ്പ് നൽകാനുള്ള മഹത്തായ മനസ്സ് പാകപ്പെടുത്തണം. ബ്ലഡ് മണി സ്വരൂപിക്കണം തുടങ്ങിയ ജോലികളാണ് മുമ്പിൽ..
എല്ലാം സർവ്വ ശക്തനിൽ ഭരമേല്പിച്ച് ഇറങ്ങി തിരിച്ചു. സങ്കീർണ്ണമെന്ന് തോന്നിയ കാര്യങ്ങളെല്ലാം അതിരുകളില്ലാത്ത മനുഷ്യമനസ്സുകളുടെ കാരുണ്യത്തിന്റെ പ്രവാഹത്തിൽ നിന്നും അത്ഭുതകരമാം വിധം സാധ്യമായി.

ബ്ലഡ് മണി സ്വീകരിച്ചു പാലക്കാട്ടെ മലയാളി കുടുംബവും അർജ്ജുന്റെ ഭാര്യയും പാണക്കാട് വെച്ച് പരസ്പരം കണ്ട, അത്യന്തം വൈകാരിക സാഹചര്യം ഉറവ പൊട്ടിയൊഴുകുന്ന മനസ്സുകളുടെ വിങ്ങലുകൾക്ക് വഴിമാറി. ദേശ, ഭാഷ, മത, ജാതി, വർഗ്ഗ വർണ്ണങ്ങൾക്കപ്പുറത്ത് മനുഷ്യൻ മനുഷ്യനെ തിരിച്ചറിഞ്ഞ തുല്യതയില്ലാത്ത സന്ദർഭമായിരുന്നു അത്.

ഓർഹാൻ പാമുകിന്റെ നിരീക്ഷണം പോലെ കണ്ട നല്ല സ്വപ്നങ്ങളിലൊന്നെങ്കിലും സത്യമാകണമെന്ന നാം കാത്ത് സൂക്ഷിക്കുന്ന ആഗ്രഹം യാഥാർത്ഥ്യമാകുമ്പോഴുണ്ടാകുന്ന ആനന്ദമാണ് ഇപ്പോഴെനിക്ക്.. ഈ ദൗത്യം പൂർത്തിയാക്കാൻ എന്നോടൊപ്പം നിന്നവരേറെയുണ്ട്. നന്മയിൽ ചാലിച്ച ഹൃദയത്തിനുടമകൾ. പണം കണ്ടെത്തുന്നതിന് വേണ്ടി സഹായിച്ച പ്രിയ സുഹൃത്തുക്കൾ, സഹപ്രവർത്തകർ.ഒപ്പം നിന്ന മലപ്പുറത്തെ മാധ്യമ പ്രവർത്തകർ. ഈ വിഷയത്തെ ഫോളോ അപ് ചെയ്ത കുവൈത്ത് കെ എം സി സി ഭാരവാഹികൾ, മറ്റ് സംഘടനകൾ,വ്യക്തികൾ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി!
സ്തുതികളത്രയും സർവ്വശക്തന്!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com