ജയസാധ്യതയുള്ള ഒരു സീറ്റു കൂടി വേണം ; നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ് ; ലയനത്തില്‍ പൂര്‍ണഗുണം തനിക്കും കിട്ടിയിട്ടില്ലെന്ന് കെ എം മാണി

കോട്ടയത്ത് ഞങ്ങള്‍ക്ക് ഊതിക്കാച്ചിയ പൊന്നുപോലത്തെ സ്ഥാനാര്‍ത്ഥിയുണ്ട്. സമയമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ഞങ്ങള്‍ തീരുമാനിക്കും
ജയസാധ്യതയുള്ള ഒരു സീറ്റു കൂടി വേണം ; നിലപാട് കടുപ്പിച്ച് കേരള കോണ്‍ഗ്രസ് ; ലയനത്തില്‍ പൂര്‍ണഗുണം തനിക്കും കിട്ടിയിട്ടില്ലെന്ന് കെ എം മാണി

കോട്ടയം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി വേണമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. ഇടുക്കിയോ, ചാലക്കുടിയോ പാര്‍ട്ടിക്ക് ലഭിക്കണം. ഇതല്ലെങ്കില്‍ മറ്റേതെങ്കിലും സീറ്റ് നല്‍കണം. വിജയസാധ്യതയുള്ള സീറ്റാണ് ലഭിക്കേണ്ടത്. അല്ലാതെ ഏതെങ്കിലും സീറ്റ് തന്നാല്‍പ്പോരെന്നും കെ എം മാണി പറഞ്ഞു. രണ്ടാം സീറ്റിന്റെ കാര്യം രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും മാണി അറിയിച്ചു. 

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന്റേതാണ്. ഇക്കാര്യം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി പറഞ്ഞു. കോട്ടയത്ത് ഉമ്മന്‍ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മാണി ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയത്ത് ഞങ്ങള്‍ക്ക് ഊതിക്കാച്ചിയ പൊന്നുപോലത്തെ സ്ഥാനാര്‍ത്ഥിയുണ്ട്. സമയമാകുമ്പോള്‍ സ്ഥാനാര്‍ത്ഥി ആരെന്ന് ഞങ്ങള്‍ തീരുമാനിക്കും. 

കേരള കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണ്. ജോസ് കെ മാണിയുടെ കേരളയാത്ര പാര്‍ട്ടി തീരുമാനപ്രകാരമാണ്. ചരല്‍ക്കുന്ന് പാര്‍ട്ടി കണ്‍വെന്‍ഷനാണ് യാത്രയുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. ജാഥ ഉദ്ഘാടനം ചെയ്തത് പിജെ ജോസഫാണ്. യാത്രയില്‍ ജോസഫിനും കൂട്ടര്‍ക്കും അതൃപ്തിയുണ്ടെങ്കില്‍ ജാഥ ഉദ്ഘാടനം ചെയ്യാന്‍ ജോസഫ് വരുമായിരുന്നോ എന്നും കെ എം മാണി ചോദിച്ചു. 


കേരള കോണ്‍ഗ്രസ് ലയനത്തില്‍ നേട്ടമുണ്ടായിട്ടില്ലെന്ന പിജെ ജോസഫിന്റെ പരാമര്‍ശം ചൂണ്ടാക്കാട്ടിയപ്പോള്‍, തനിക്കും നേട്ടമുണ്ടായിട്ടില്ലെന്നായിരുന്നു മാണിയുടെ പ്രതികരണം. നൂറുശതമാനം പ്രതീക്ഷിച്ചെങ്കിലും 90 ശതമാനം മാത്രമേ ലഭിച്ചുള്ളൂവെന്നും കെ എം മാണി വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാന്‍ നീക്കം നടക്കുന്നു എന്നത് മാധ്യമവിവാദം മാത്രമാണെന്നും കെ എം മാണി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com