ആലപ്പുഴ : ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്റെ തോല്‍വിയില്‍ കെപിസിസി സമിതിയുടെ കണ്ടെത്തലിനെ തള്ളി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. ഷാനിമോളുടെ പരാജയത്തിന്റെ ഉത്തരവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് കെ വി തോമസ് അന്വേഷണകമീഷന്‍ റിപ്പോര്‍ട്ടെന്ന് കോണ്‍ഗ്രസ് ചേര്‍ത്തലബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്റ് അഡ്വ. സി വി തോമസ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ ബി ടീമായി പ്രവര്‍ത്തിച്ചവര്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ഉണ്ട്. ഷാനിമോളുടെ തോല്‍വിയില്‍ ബോക്ക് കമ്മിറ്റികളെ ബലിയാടാക്കിയെന്നും സിവി തോമസ് ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഡിസിസി വീഴ്ച വരുത്തിയെന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലേറ്റ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച കെ വി തോമസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗം സമിതിയുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയത്. ഡിസിസി നേതൃത്വം നിര്‍ജീവമായിരുന്നു. ഭൂരിപക്ഷം കുറഞ്ഞുപോയ നിയമസഭ മണ്ഡലങ്ങളില്‍ നേതൃമാറ്റം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രചാരണ വേളയില്‍ സ്ഥാനാര്‍ത്ഥി ഭൂരിഭാഗം സമയവും ഒറ്റയ്ക്കായിരുന്നുവെന്നും മുതിര്‍ന്ന നേതാക്കള്‍ സജീവമായില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തോമസ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാല് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികള്‍ കെപിസിസി പ്രസിഡന്റ് പിരിച്ചുവിട്ടിരുന്നു. ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികളാണ് പിരിച്ചുവിട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ