കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് അനുപമയുടെ വക   'എ പ്ലസ്', ചുവപ്പുനാടയില്‍ കുടുങ്ങാത്ത ഫയലുകള്‍; പടിയിറക്കം, ഹൃദ്യം ( വീഡിയോ)

ഓരോ ഫയലും ഒന്നിലേറെ ജീവിതങ്ങളാണെന്ന് തെളിയിച്ചാണ് തൃശൂരിന്റെ പ്രിയ കലക്ടര്‍ ടി വി അനുപമ പഠനത്തിനായി മസൂറിയിലേക്ക് പോകുന്നത്
കലക്ടറേറ്റിലെ ജീവനക്കാര്‍ക്ക് അനുപമയുടെ വക   'എ പ്ലസ്', ചുവപ്പുനാടയില്‍ കുടുങ്ങാത്ത ഫയലുകള്‍; പടിയിറക്കം, ഹൃദ്യം ( വീഡിയോ)

തൃശൂര്‍: ജീവനക്കാര്‍ക്ക് എ പ്ലസ് നല്‍കിയാണ് ടി വി അനുപമ തൃശൂര്‍ കലക്ടറേറ്റിന്റെ പടിയിറങ്ങിയത്. ഓരോ ഫയലും ഒന്നിലേറെ ജീവിതങ്ങളാണെന്ന് തെളിയിച്ചാണ് തൃശൂരിന്റെ പ്രിയ കലക്ടര്‍ ടി വി അനുപമ പഠനത്തിനായി മസൂറിയിലേക്ക് പോകുന്നത്. ഹൃദയം നിറഞ്ഞ യാത്രയാണ് തൃശൂര്‍ കലക്ടര്‍ക്ക് കലക്ടറേറ്റിലെ ജീവനക്കാര്‍ നല്‍കിയത്. കലക്ടറേറ്റിലെ റവന്യൂ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് യോഗം ജീവനക്കാരും കലക്ടറും തമ്മിലുണ്ടായിരുന്ന ടീം സ്പിരിറ്റിന്റെ വെളിപ്പെടുത്തല്‍ കൂടിയായി.

ജോലിചെയ്ത സ്ഥലങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം തലശ്ശേരിയാണെങ്കിലും ഇഷ്ട ജീവനക്കാര്‍ തൃശ്ശൂരിലാണെന്ന കലക്ടറുടെ കമന്റ് കൈയടിയോടെയാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഓഫീസ് അന്തരീക്ഷം സൗഹാര്‍ദപരമായിരിക്കേണ്ടതിന്റെ ആവശ്യകത കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. റവന്യൂവകുപ്പിലെ ജീവനക്കാരുടെ പിറന്നാളുകള്‍ ഓഫീസില്‍ എല്ലാവരും ചേര്‍ന്ന് ചെറിയൊരു സമയമെടുത്ത് ആഘോഷിക്കണമെന്ന തന്റെ നിര്‍ദേശം നടപ്പാക്കാന്‍ മറക്കരുതെന്നും അവര്‍ ഓര്‍മിപ്പിച്ചു.ആശംസയും സിനിമാപ്പാട്ടും നാടന്‍പാട്ടും കവിതയും യോഗത്തെ സമ്പന്നമാക്കി. 

സ്ഥാനമൊഴിയുന്ന ഇന്നലെയും വ്യക്തതയ്ക്കും പരിശോധനയ്ക്കുമായി മാറ്റിവയ്‌ക്കേണ്ടി വന്ന ഫയലുകള്‍ നോക്കി തീര്‍ക്കുന്ന തിരക്കിലായിരുന്നു കലക്ടര്‍.പ്രളയദുരിതാശ്വാസ സഹായം തേടിയുള്ള അപ്പീല്‍ അപേക്ഷകളില്‍ വ്യക്തമായ നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഇതൊടൊപ്പം വിവിധ ആവശ്യങ്ങളുമായി എത്തിയ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.  തൃശൂര്‍ കലക്ടറുടെ ഔദ്യോഗിക ചുമതലയില്‍ നിന്നു സ്ഥാനമൊഴിയുന്ന ദിവസം അഞ്ചിലധികം യോഗങ്ങളിലാണ് അനുപമ പങ്കെടുത്തത്. 

2018 ജൂണിലാണ് അനുപമ ജില്ലാ കലക്ടറായെത്തുന്നത്.  സിവില്‍ സര്‍വീസുകാര്‍ 8 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍  ഉത്തരാഖണ്ഡിലെ മസൂറിയില്‍ ഒരു മാസത്തെ പരിശീലനം നിര്‍ബന്ധമാണ്. ഇതിനാണ് അവധിയില്‍ പോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com