ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരില്‍ ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ഥിയാക്കാന്‍ എന്‍ഡിഎ യോഗത്തില്‍ ധാരണ. ആലപ്പുഴയില്‍ എന്‍ഡിഎ ജില്ല നേതൃയോഗവുമായി ബന്ധപ്പെട്ട് നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഈ നിര്‍ദേശമുണ്ടായത്. അരൂര്‍ ബിഡിജെഎസിന് വേണമെന്ന് നേരത്തേ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ആ നിലക്കാണ് ഉഭയകക്ഷി ചര്‍ച്ച നടന്നത്. അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് എന്നീ മൂന്ന് മണ്ഡലവും അഭിമാന പ്രശ്നമായാണ് ബിജെപി വിലയിരുത്തുന്നത്.ബിഡിജെഎസിന് സ്വാധീനമുള്ള മണ്ഡലമായാണ് അരൂര്‍ വിലയിരുത്തപ്പെട്ടത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്ത് ബിജെപി മല്‍സരിക്കാന്‍ ധാരണയായി. ഒരിടത്ത് സഖ്യകക്ഷിയായ ബിഡിജെഎസ് മല്‍സരിക്കും.തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കാനും സംസ്ഥാന നേതൃയോഗം തീരുമാനിച്ചിരുന്നു. എന്‍ഡിഎയ്ക്ക് ബൂത്തു തലത്തില്‍ വരെ സമിതി രൂപീകരിക്കും. ഇവ ഓഗസ്റ്റ് 15 നകം നിലവില്‍ വരുമെന്നും കൃഷ്ണദാസ് അറിയിച്ചു.
വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചപ്പോൾ കെട്ടിവെച്ച കാശുപോലും എൻഡിഎ സ്ഥാനാർത്ഥിയായ തുഷാറിന് ലഭിച്ചിരുന്നില്ല. ബിജെപി പ്രവർത്തകർ തെരഞ്ഞടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നതായും ബിഡിജെഎസ് നേതാക്കൾ ആരോപിച്ചിരുന്നു, എന്നാൽ അരൂരിൽ സ്ഥാനാർത്ഥിയായി എത്തിയാൽ വിജയിക്കുമെന്നാണ് ബിഡിജെഎസിന്റെ കണക്ക് കൂട്ടൽ. മണ്ഡലത്തിൽ കെഎസ് രാധാകൃഷ്ണൻ നേടിയതിനെക്കാളും വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. തുഷാർ സ്ഥാനാർത്ഥിയായി എത്തുന്നതോടെ എസ്എൻഡിപി യോഗത്തിന്റെ പിന്തുണയും ലഭിക്കുമെന്നാണ് ബിജെപിയും കണക്കുകൂട്ടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ