കൊച്ചി: സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മ കുത്തിവയ്പിനെതുടർന്നു മരിച്ചു. പ്രസവം നിർത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് മുൻപെടുത്ത കുത്തിവയ്പ്പിനെ തുടർന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
കൊടുങ്ങല്ലൂർ സ്വദേശി അനൂപിന്റെ ഭാര്യ സന്ധ്യാ മേനോൻ(37) ആണ് മരിച്ചത്. മരുന്നു മാറി കുത്തിവച്ചതാണു മരണകാരണമെന്നാണ് വീട്ടുകാരുടെ സംശയം. ഞായറാഴ്ച വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് ഇന്നലെ രാവിലെയാണ് കുത്തിവയ്പ്പ് നൽകിയത്. യുവതിയുടെ മൃതദേഹം ഇന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും.
അനസ്തീസിയ കൊടുക്കുന്നതിനു മുൻപ് കുത്തിവച്ച മരുന്നിന്റെ അലർജി മൂലമുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് കരുതുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ട് മക്കളുടെ അമ്മയായ സന്ധ്യ ദുബായിയിൽ നേഴ്സാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ