അമ്പൂരില്‍ യുവതിയെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പൊലീസ്, മുഖ്യപ്രതിയായ സൈനികനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നടപടി തുടങ്ങി

പ്രണയത്തില്‍ നിന്നും പിന്മാറാന്‍ രാഖി വിസമ്മതിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്
അമ്പൂരില്‍ യുവതിയെ കൊന്നത് കഴുത്ത് ഞെരിച്ചെന്ന് പൊലീസ്, മുഖ്യപ്രതിയായ സൈനികനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം:  അമ്പൂരില്‍ യുവതിയെ കൊന്ന് കുഴിച്ചു മൂടിയ കേസിലെ പ്രധാന പ്രതിയായ സൈനീകന്‍ അഖില്‍ ഡല്‍ഹിയിലെ ജോലി സ്ഥലത്തെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് വേണ്ട നിയമനടപടികളും പൊലീസ് സ്വീകരിച്ചു. പ്രണയത്തില്‍ നിന്നും പിന്മാറാന്‍ രാഖി വിസമ്മതിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.  ഒരു മാസം മുന്‍പാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് നിഗമനം. 

കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് അമ്പൂരിലെ അഖില്‍ എസ് നായരുടെ നിര്‍മാണത്തിലിരുന്ന വീടിന്റെ പിന്‍ഭാഗത്ത് നിന്നും രാഖിയുടെ മൃതദേഹം കണ്ടെടുത്തത്. അഖിലിന്റെ സുഹൃത്ത് നല്‍കിയ സൂചന അനുസരിച്ച് പൊലീസ് നല്‍കിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 21 മുതലാണ് രാഖിയെ കാണാതായത്. 

രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അഖിലും രാഖിയുമായി പ്രണയത്തിലായിരുന്നു എന്ന് വ്യക്തമായി. സൈനീകനായ അഖിലിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചതോടെ അഖിലും രാഖിയുമായി തര്‍ക്കമുണ്ടായി. അഖിലുമായി വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയപടെ വീട്ടിലും രാഖിയെത്തിയിരുന്നു എന്ന് പൊലീസ് പറയുന്നു. 

എറണാകുളത്തെ കേബിള്‍ ഉല്‍പാദന കമ്പനിയിലാണ് രാഖി ജോലി ചെയ്തിരുന്നത്. കാണാതാവുന്ന അന്ന് രാഖി ജോലിക്കായി എത്തിയില്ലെന്ന് പൊലീസ് കണ്ടെത്തി. 21ന് രാവിലെ യുവതിയെ കാറില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിന് ശേഷം കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയെന്നാണ് പൊലീസ് നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com