തളിപ്പറമ്പ്: 40 ലക്ഷം രൂപയും 50 പവനും ലോട്ടറിയടിച്ചതിനു പിന്നാലെ അജിതനെ തേടി അഞ്ച് കോടിയുടെ ബമ്പർ സമ്മാനവും. പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരൻ പിഎം അജിതനെ (61) തേടിയാണ് ഒൻപത് വർഷത്തിനു ശേഷം വീണ്ടും കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമെത്തിയത്. തളിപ്പറമ്പ് തമ്പുരാൻ ലോട്ടറി ഏജൻസിയുടെ കീഴിലെ ഏജന്റായ മുയ്യം സ്വദേശി പവിത്രനിൽ നിന്നു വാങ്ങിയ ബമ്പർ ടിക്കറ്റിനാണു സമ്മാനം.
ലോട്ടറി ഫലം വന്നപ്പോൾ തന്നെ അടുത്ത സൃഹൃത്തുക്കളോട് സമ്മാന വിവരം പറഞ്ഞിരുന്നുവെങ്കിലും പലരും വിശ്വസിച്ചിരുന്നില്ല. മരുമകൻ ജോലി ചെയ്യുന്ന പുതിയതെരു കാനറ ബാങ്ക് ശാഖയിൽ അന്നു തന്നെ ടിക്കറ്റ് ഏൽപ്പിച്ചിരുന്നു. ഇന്നലെ വിവരം ഔദ്യോഗികമായി ലഭിച്ച ശേഷമാണു മറ്റുള്ളവരോടു കാര്യം പറഞ്ഞത്.
35 വർഷത്തോളമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ക്ലാർക്കായി ജോലി ചെയ്യുകയാണ് അജിതൻ. 2011ൽ വിൻവിൻ ലോട്ടറിയുടെ 40 ലക്ഷവും 50 പവനും അടിച്ച ശേഷം പതിവായി ലോട്ടറി എടുക്കാറുണ്ട്. തൃപ്തി തോന്നുന്ന നമ്പറുകൾ നോക്കിയാണ് ടിക്കറ്റ് എടുക്കുക. സവിതയാണു ഭാര്യ. മകൻ അതുൽ സൗദിയിൽ മെക്കാനിക്കൽ എൻജിനീയറാണ്. മകൾ അഞ്ജന ബിടെക് വിദ്യാർഥിനി.
കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ മൂന്നാർ സ്വദേശി കെ സതീഷിന് ലഭിച്ചു. മാട്ടുപ്പെട്ടി ഇൻഡോ സ്വിസ് പ്രോജക്ടിലെ കരാർ ജോലിക്കാരനാണ്. കെഎൽഡി ബോർഡ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കറുപ്പയ്യ- വേലമ്മ ദമ്പതികളുടെ മകനാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ