അടിയന്തരമായി നൂറുകോടി രൂപ അനുവദിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുമെന്ന് സര്‍ക്കാരിന് എംഡിയുടെ മുന്നറിയിപ്പ്. നഷ്ടം കുറയ്ക്കാനും വരുമാനം കൂട്ടാനും നടത്തിയ നീക്കങ്ങള്‍ പാളിയതാണ് കെഎസ്ആര്‍ടിസിയെ വീണ്ടും സാമ്പത്തിക പ്രശ്‌നത്തിലാക്കിയത്.
സ്‌പെയര്‍ പാട്‌സ് കുടിശ്ശിക 21.50 കോടി, ബസ് വാങ്ങിയ വകയില്‍ പതിനെട്ടരക്കോടി, അപകടനഷ്ടപരിഹാരമായി കൊടുക്കാനുള്ളത് 25.60കോടി രൂപ, ജിപിഎസും ജിഎസ്ടിക്കുമായി 17 കോടി, നിര്‍മാണപ്രവര്‍ത്തനങ്ങളുടെ കുടിശിക 13 കോടിയും വായ്പയ്ക്കായി കണ്‍സോര്‍ഷ്യം രൂപീകരിച്ച വകയില്‍ ബാങ്ക് ഫീസ് കുടിശിക നാലരക്കോടിയുമാണ്.
സ്‌പെയര്‍പാട്‌സ് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ ദിവസവും ആയിരത്തോളം ബസുകളുടെ സര്‍വീസ് ആണ് മുടങ്ങുന്നത്. കുടിശിക കൊടുക്കാത്തത് കാരണം സ്വകാര്യ കമ്പനി സ്‌കാനിയ വോള്‍വോ ബസുകളുടെ അറ്റകുറ്റപ്പണി നിര്‍ത്തിവച്ചിരിക്കുകയാണ്. റിസര്‍വേഷനുള്ള ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കേണ്ടിവരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയുടെ ഇതുവരെയുള്ള നഷ്ടം 234 കോടി രൂപയാണ്. വരവ് ചെലവ് ഇനത്തില്‍ പ്രതിദിനം എഴുപത്തിയൊന്‍പത് ലക്ഷത്തോളം രൂപയുടെ വ്യത്യാസമുണ്ട്. നിലവിലെ ബാധ്യത തീര്‍ക്കാന്‍ നൂറു കോടി രൂപ വേണമെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.
പെന്‍ഷനായി ട്രഷറിയിലേക്ക് നേരിട്ട് അടച്ച 47 കോടി രൂപ തിരികെ നല്‍കണം, വിദ്യാര്‍ഥികളുടെ കണ്‍സെഷന്റ കാര്യത്തില്‍ പുനര്‍ചിന്ത വേണം, ഒരു ദിവസം 204000 വിദ്യാര്‍ഥികളാണ് സൗജന്യമായി യാത്ര ചെയ്യുന്നത്. ഇത് വന്‍സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്നും എംഡി എംപി ദിനേശ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ