തിരുവനന്തപുരം: അമ്പൂരിയിൽ രാഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഖിലിനെ ഇന്ന് അമ്പൂരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലയ്ക്ക് ഉപയോഗിച്ച കയർ കണ്ടെത്തുകയാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രധാനലക്ഷ്യം. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന അഖിലിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് അപേക്ഷ നല്‍കും.
രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെയും കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ അടുത്തമാസം ഒമ്പത് വരെ റിമാന്‍ഡ് ചെയ്തിരുന്നു. പ്രതികളെ മൃതദേഹം കണ്ടെടുത്ത പറമ്പിലും പരിസരപ്രദേശങ്ങളിലും എത്തിച്ച് പരിശോധന നടത്തും.
കൊല നടത്താൻ പ്രതികൾ വിപുലമായ ആസൂത്രണം നടത്തിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലയ്ക്കു മുൻപുതന്നെ മൃതദേഹം മറവുചെയ്യാന്‍ കുഴിയെടുത്തതും ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ ഉപ്പും ശേഖരിച്ചതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. കാറില്‍വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ചു കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയതായും അഖില്‍ പൊലീസിനോടു പറഞ്ഞു. തെളിവ് നശിപ്പിക്കാനായി രാഖിയുടെ വസ്ത്രങ്ങളും ബാഗുകളും പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്നും അഖില്‍ മൊഴി നല്‍കി.
രാഖിയെ കൊലപ്പെടുത്തിയത് ആത്മഹത്യ ഭീഷണി മുഴക്കിയതിന്റെ ദേഷ്യത്തിലാണെന്നാണ് അഖിൽ പൊലീസിനോട് പറഞ്ഞത്. രാഖി വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. നിരന്തരം ശല്യപ്പെടുത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. കല്യാണം കഴിക്കണമെന്ന് രാഖി വാശിപിടിച്ചിരുന്നുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ