തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ സുരക്ഷ ഒരുക്കാൻ വനിത പൊലീസ് മാത്രം മതിയെന്ന് കോളജ് കൗൺസിൽ തീരുമാനം. സുരക്ഷ ആവശ്യപ്പെട്ട് കൗൺസിൽ പൊലീസിന് കത്തു നൽകി. എസ്എഫ്ഐയുടെ നിർബന്ധപ്രകാരം കാമ്പസിനുള്ളിലെ പൊലീസ് സുരക്ഷ പിൻവലിച്ചത് വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് വനിത പൊലീസിനെ മാത്രം കൊണ്ടുവരാൻ തീരുമാനിച്ചത്.
കോളജിലെ സംഘർഷത്തിന് പിന്നാലെ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കർശന പരിശോധനയ്ക്ക് ശേഷമാണ് വിദ്യാർത്ഥികളേയും ജീവനക്കാരെയും കാമ്പസിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ കോളജ് തുറക്കുകയും എസ്എഫ്ഐ പ്രവർത്തനം സജീവമാക്കുകയും ചെയ്തതോടെ പൊലീസ് പുറത്ത് പോകണമെന്ന് ആവശ്യമുയർന്നു. ഇതിനെ തുടർന്ന് വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. വിദ്യാർത്ഥിനികളോട് പൊലീസുകാർ അപമര്യാദയായി പെരുമാറി എന്നു കാണിച്ച് എസ്എഫ്ഐ പ്രിൻസിപ്പലിന് പരാതിയും നൽകി.
ഇതിന് പിന്നാലെ, പ്രിൻസിപ്പൽ ആവശ്യപ്പെട്ടാൽ മാത്രം ക്യാംപസിൽ കയറിയാൽ മതിയെന്ന് പൊലീസിന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് ഉന്നത ഉദ്യോഗസ്ഥർ കീഴ്‍പെട്ടെന്ന ആരോപണത്തിന് ഈ നടപടി ഇടയാക്കിയിരുന്നു. ഇതോടെയാണ് കോളജ് കൗൺസിൽ യോഗം ചേർന്ന് ക്യാംപസിനകത്ത് പൊലീസ് സുരക്ഷ വേണമെന്നും എന്നാൽ വനിതാ പൊലീസ് മാത്രം മതിയെന്നും ആവശ്യപ്പെട്ടത്. അഞ്ച് പേരെ വിന്യസിക്കുമെന്ന് പൊലീസ് ഉന്നതവൃത്തങ്ങൾ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ