'കാലു പിടിച്ച് ഞാന്‍ പറഞ്ഞതാ. ഡോക്ടറെ ഒന്നു വന്നു നോക്കെന്ന്. കേട്ടില്ല. ദേ പപ്പ മരിച്ചു കിടക്കുവാ എന്നിട്ട് പോലും ഇതുവരെ ആരും വന്നു നോക്കിയിട്ടില്ല... അത്ര സീരിയസായിട്ടാ പപ്പയെ ഇവിടെ കൊണ്ടുവന്നത്... അരമണിക്കൂറോളം ഡോക്ടര്‍മാരുടെയും പിആര്‍ഒയുടെ അടുത്ത് പപ്പയുടെ അവസ്ഥ പറഞ്ഞതാ... പക്ഷേ..ഒന്നു വന്നു നോക്കാന്‍ പോലും അവര്‍ തയാറായില്ല. ഇവിടെ കിടക്കയില്ല നിങ്ങള്‍ കൊണ്ടുപൊയ്‌ക്കോ എന്നാണ് പറഞ്ഞത്. സിപിആര്‍ എങ്കിലും കൊടുത്തിരുന്നേ പപ്പ രക്ഷപ്പെട്ടേനെ..' ചലനമറ്റ് കിടക്കുന്ന സ്വന്തം അച്ഛന്റെ മൃതദേഹത്തിന് സമീപത്തിരുന്ന് ഒരുമകള്‍ പൊട്ടിക്കരയുകയാണ്...
ഡോക്ടര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും തികഞ്ഞ അനാസ്ഥ കൊണ്ട് ചികില്‍സ കിട്ടാതെയാണ് റെനിയുടെ അച്ഛന്‍ ജേക്കബ് തോമസ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഈ ദാരുണ സംഭവം. കിടക്കയാെഴിവില്ലെന്ന് പറഞ്ഞാണ് ആശുപത്രികള്‍ രോഗിയെ ചികില്‍സിക്കാതിരുന്നത്. രോഗിയെ പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ല. മൂന്നു ആശുപത്രികളിലെത്തിയിട്ടും അവരെല്ലാം സമാന നിലപാടാണ് സ്വീകരിച്ചതെന്ന് മകള്‍ പറയുന്നു. രോഗി ആംബുലന്‍സില്‍ മരണത്തോട് മല്ലിടുമ്പോള്‍ ബന്ധുക്കളെ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും ചേര്‍ന്ന് വലയ്ക്കുകയായിരുന്നു. രോഗിയെ ആംബുലന്‍സിലെത്തി നോക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയാറായില്ല.
ഇടുക്കി സ്വരാജ് സ്വദേശി ജേക്കബ് തോമസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.10 നാണ് കട്ടപ്പനയില്‍ നിന്നും രോഗിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്. എന്നാല്‍ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല. പിന്നീട് കൊണ്ടുപോയ രണ്ട് സ്വകാര്യ ആശുപത്രികളും ഇവരെ കയ്യൊഴിഞ്ഞു. നാലുമണിക്ക് മെഡിക്കല്‍ കോളജില്‍ തിരിച്ചെത്തിച്ചപ്പോഴും പ്രവേശിപ്പിച്ചില്ല. ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് തോമസ് മരിച്ചത്.
സംഭവത്തില്‍ ആരോഗ്യമനന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ