കോട്ടയം: കെവിൻ വധക്കേസിൽ പുതിയ വെളിപ്പെടുത്തൽ. കെവിന്റെ ബന്ധു അനീഷിനെയും കൊലപ്പെടുത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തൽ. കേസിൽ ഗുരുത കൃത്യവിലോപം കാട്ടിയെന്ന് ആരോപിച്ച് പിരിച്ചുവിട്ട ഗാന്ധിനഗർ സ്റ്റേഷനിലെ എ എസ് ഐ ടി എം ബിജുവാണ് ഇക്കാര്യം കോടതിയിൽ അറിയിച്ചത്. പൊലീസ് യഥാസമയം ഇടപെട്ടതിനാലാണ് അനീഷിനെ വിട്ടയച്ചതെന്നും ബിജു പറഞ്ഞു. വിചാരണയിൽ പ്രോസിക്യൂഷൻ വാദങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് ബിജു കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയത്.
കോട്ടയം നട്ടാശേരി സ്വദേശി കെവിൻ പി ജോസഫിനെ മുഖ്യപ്രതി ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ് പുലർച്ചെ മൂന്നുതവണ പ്രതികളുടെ മൊബൈലിക്ക് വിളിച്ചു. 2018 മേയ് 26ന് മാന്നാനത്ത് വീടാക്രമിച്ചശേഷം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ബന്ധുക്കൾ എത്തിയപ്പോഴാണ് തലേദിവസം രാത്രി വാഹന പരിശോധനയിൽ കണ്ടവരുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്. മാന്നാനത്തെ പരിശോധനക്കിടെയാണ് ഒന്നാം പ്രതി ഷാനു ചാക്കോയും ഇഷാനും സഞ്ചരിച്ച വാഹനം കണ്ടത്.
ചോദിച്ചപ്പോൾ അമലഗിരിയിൽ കല്യാണത്തിന് പോവുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മറ്റു സംശയം തോന്നാതിരുന്നതിനാൽ വിലാസവും ഫോൺ നമ്പറും വാങ്ങി വിട്ടയച്ചു. പിന്നീടാണ് മാന്നാനത്ത് വീട് ആക്രമിച്ച് കെവിനെയും അനീഷിനെയും വാഹനത്തിലെത്തിയ പ്രതികൾ തട്ടിക്കൊണ്ടുപോയ വിവരം ബന്ധുക്കൾ മുഖേന അറിഞ്ഞതെന്നും ബിജു മൊഴി നൽകി. പ്രതികളുടെ കാർ പിടിച്ചെടുത്ത തെന്മല എസ്.ഐ പ്രവീണിനെയും വിസ്തരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ