തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമെത്തുന്ന മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും വരി നിർത്താതെ അവർക്കു സേവനം ലഭ്യമാക്കണമെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകൾ, വിവിധ നികുതി- ബിൽ കൗണ്ടറുകൾ അടക്കമുള്ള സേവനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എത്തുന്ന മുതിർന്ന പൗരന്മാർ, ഗുരുതര രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ എന്നിവരെ വരിനിർത്താതെ മുൻഗണനയിൽ സേവനം ലഭ്യമാക്കണമെന്നു സാമൂഹിക നീതി വകുപ്പു സെക്രട്ടറി ബിജു പ്രഭാകറിന്റെ ഉത്തരവിൽ പറയുന്നു.
സർക്കാർ ഓഫീസുകളിലും വിവിധ നികുതി-ബിൽ കൗണ്ടറുകളിലും അടക്കം പൊതുജനങ്ങൾ ഇടപാടു നടത്തുന്ന സ്ഥലങ്ങളിലെല്ലാം മുതിർന്ന പൗരന്മാർക്കു പ്രത്യേക പരിഗണന നൽകണമെന്നും അവർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ പ്രത്യേക പരിഗണന നൽകണമെന്നും നേരത്തേ നിർദേശം നൽകിയിരുന്നെങ്കിലും പലയിടത്തും പാലിക്കപ്പെടാതിരിക്കുന്നതു സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സർക്കാർ നിർദേശം ചില ഓഫീസുകളിലെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവു പുറത്തിറക്കിയത്.
പൊതുജനങ്ങൾ നേരിട്ടെത്തുന്ന പഞ്ചായത്ത്- വില്ലേജ് ഓഫീസുകൾ, പോലീസ് സ്റ്റേഷനുകൾ, വിവിധ സേവനങ്ങൾക്കുള്ള പണം അടയ്ക്കാനെത്തുന്ന വൈദ്യുതി, ജല അഥോറിറ്റി ഓഫീസുകൾ തുടങ്ങിയവ അടക്കമുള്ളിടത്ത് ഇത്തരക്കാർക്ക് ആവശ്യമായ മുൻഗണന ഒരുക്കണമെന്നും സ്ഥാപന മേധാവികൾക്കുള്ള നിർദേശത്തിലുണ്ട്. സർക്കാർ ഓഫീസുകൾ പരമാവധി ഭിന്നശേഷി സൗഹൃദമാക്കണമെന്ന നിർദേശം ചിലയിടത്തെങ്കിലും നടപ്പാക്കിയിട്ടില്ലെന്ന പരാതിയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ