പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക്;  പുതുതായി എത്തിയത് 1.63 ലക്ഷം കുട്ടികള്‍

ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ എത്തിയത് 1.63 ലക്ഷം കുട്ടികള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ്
പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക്;  പുതുതായി എത്തിയത് 1.63 ലക്ഷം കുട്ടികള്‍


തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ മികവിലേക്ക്. ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ എത്തിയത് 1.63 ലക്ഷം കുട്ടികള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ്. 44,636 കുട്ടികളാണ് ഇത്തവണ അഞ്ചാം ക്ലാസില്‍ പ്രവേശനം നേടിയത്. 

അണ്‍ എയ്ഡഡ് മേഖലയില്‍ ഇത്തവണ 38000 കുട്ടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ 4.93 ലക്ഷം കുട്ടികളാണ് അധികമായി പൊതുവിദ്യാലയത്തില്‍ ചേര്‍ന്നിരിക്കുന്നത്. ഇത്തവണ ഒന്നാം ക്ലാസില്‍ 1.63 ലക്ഷം കുട്ടികളാണ് പുതുതായി ചേര്‍ന്നത്. എട്ടാം ക്ലാസില്‍ 38,492 വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നത്. ആകെ സര്‍ക്കാര്‍ മേഖലയില്‍ 11. 69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.5 ലക്ഷം കുട്ടികളുമാണ് പഠിക്കുന്നത്. 

മുന്‍ വര്‍ഷങ്ങളില്‍ അഞ്ച്, എട്ട് ക്ലാസുകളിലേക്കായിരുന്നു അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍നിന്ന് കൂട്ടത്തോടെയുള്ള കൂടുമാറ്റം ഉണ്ടായതെങ്കില്‍ ഇത്തവണ ഒന്നു മുതല്‍ ഒമ്പതുവരെയുള്ള മറ്റു ക്ലാസുകളിലേക്കും കുട്ടികള്‍ എത്തിയിട്ടുണ്ട്.

201819ല്‍ 1.85 ലക്ഷം കുട്ടികളുടെ വര്‍ധനവാണ് ഉണ്ടായത്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 71,257ഉം എയ്ഡഡ് സ്‌കൂളുകളില്‍ 1,13,398 വിദ്യാര്‍ഥികളുമാണ് പുതുതായെത്തിയത്. ഒന്നാം ക്ലാസില്‍ മാത്രം 10,083 വിദ്യാര്‍ഥികളാണ് കഴിഞ്ഞതവണ പുതുതായെത്തിയത്. മലപ്പുറത്തായിരുന്നു ഏറ്റവും കൂടുതല്‍ നവാഗതരെത്തിയത്. 4978 കുട്ടികളാണ് മലപ്പുറത്തെത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ 5.3% ഉം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33,052 വിദ്യാര്‍ഥികളും കുറഞ്ഞിരുന്നു.

ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ഒരുമിച്ച പ്രവര്‍ത്തിദിവസം തുടങ്ങിയെന്നതും പ്രവേശനോത്സവം ഒരുമിച്ചു നടത്തിയെന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് ഒരു തലവനെ നിശ്ചയിച്ച് വിദ്യാലയ ഏകോപനം ഉറപ്പാക്കിയെന്ന സവിശേഷതയും ഇത്തവണയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com