കല്യാണ ഒരുക്കങ്ങള്‍ക്കിടയില്‍ നിബിയ മടങ്ങി...; ഇനി ഇരുപത്തിയഞ്ചുകാരി അഞ്ചുപേരിലൂടെ ജീവിക്കും

പെരുമ്പാവൂരില്‍ തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിബിയ മേരി ജോസഫിനാണ് (25) വ്യാഴാഴ്ച രാത്രി മസ്തിഷ്‌കമരണം സംഭവിച്ചത്
കല്യാണ ഒരുക്കങ്ങള്‍ക്കിടയില്‍ നിബിയ മടങ്ങി...; ഇനി ഇരുപത്തിയഞ്ചുകാരി അഞ്ചുപേരിലൂടെ ജീവിക്കും

കൊച്ചി: വിവാഹസ്വപ്നങ്ങള്‍ ബാക്കിയാക്കി നിബിയ മടങ്ങി. ഇനി അവയവങ്ങള്‍ പകുത്തു നല്‍കിയ അഞ്ചുപേരിലുടെ ഇവര്‍ ജീവിക്കും. പെരുമ്പാവൂരില്‍ തിങ്കളാഴ്ച രാവിലെ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിബിയ മേരി ജോസഫിനാണ് (25) വ്യാഴാഴ്ച രാത്രി മസ്തിഷ്‌കമരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ നിബിയയുടെ അവയവങ്ങള്‍ ദാനംചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

നിബിയയുടെ ഹൃദയം, കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന ചങ്ങനാശ്ശേരി നാലുകോടി സ്വദേശി സഞ്ജീവ് ഗോപി (30) യുടെ ശരീരത്തില്‍ ഇനി തുടിക്കും. നിബിയയുടെ ഹൃദയം ലഭിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഹൃദ്രോഗവിഭാഗം മേധാവിയുമായ ഡോ. ടി കെ ജയകുമാറാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച നാലുമണിയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്നുമണിക്കൂര്‍ നീണ്ടു. അഞ്ചാം തവണയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത്.

നിബിയയുടെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിലുള്ള മറ്റൊരു രോഗിക്ക് ദാനം ചെയ്തു. രണ്ടാമത്തെ വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ക്കും കരള്‍ ആസ്റ്റര്‍ മെഡ് സിറ്റിയിലെ രോഗിക്കുമാണ് ദാനം ചെയ്തത്.

ഇടുക്കി കട്ടപ്പന വണ്ടന്‍മേട് കരിമ്പനക്കല്‍ പരേതനായ ജോസഫ് ചാക്കോയുടെയും നിര്‍മലയുടെയും മകളാണ് നിബിയ. തിങ്കളാഴ്ച നടന്ന വാഹനാപകടത്തില്‍ ജോസഫും മരിച്ചു. അപകടത്തില്‍പ്പെട്ട് സഹോദരന്‍ നിഥിന്‍ ജോസഫ് ചികിത്സയിലാണ്.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു നിബിയ. ഓഗസ്റ്റിലാണ് നിബിയയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹസാമഗ്രികള്‍ വാങ്ങാനായി എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. ഞായറാഴ്ച കോതമംഗലത്തെ ആന്റിയുടെ വീട്ടിലെത്തി തിങ്കളാഴ്ച രാവിലെയാണ് എറണാകുളത്തേക്ക് യാത്രതിരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com