എപ്പോഴും വിളിക്കാം; ശ്രീലേഖയെ തിരുത്തി ഋഷിരാജ് സിങ്

തടവുകാരുടെ പൊലീസ് അകമ്പടി പോലുള്ള നിസ്സാര കാര്യങ്ങള്‍ക്കു ജയില്‍ ഉദ്യോഗസ്ഥര്‍ ഡിജിപിയെ മൊബൈല്‍ ഫോണില്‍ വിളിക്കരുതെന്ന സര്‍ക്കുലറാണ് ഋഷിരാജ് സിങ് ഇടപെട്ട് തിരുത്തിയത്
എപ്പോഴും വിളിക്കാം; ശ്രീലേഖയെ തിരുത്തി ഋഷിരാജ് സിങ്


കോഴിക്കോട്: മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രിലേഖയുടെ സര്‍ക്കുലര്‍ തിരുത്തി ഡിജിപി ഋഷിരാജ് സിങ്.തടവുകാരുടെ പൊലീസ് അകമ്പടി പോലുള്ള നിസ്സാര കാര്യങ്ങള്‍ക്കു ജയില്‍ ഉദ്യോഗസ്ഥര്‍ ഡിജിപിയെ മൊബൈല്‍ ഫോണില്‍ വിളിക്കരുതെന്ന സര്‍ക്കുലറാണ് ഋഷിരാജ് സിങ് ഇടപെട്ട് തിരുത്തിയത്.

തടവുകാര്‍ക്കു പൊലീസ് അകമ്പടി ലഭിച്ചില്ലെങ്കില്‍ ഏതു സമയത്തും സൂപ്രണ്ടുമാര്‍ക്കു തന്നെ നേരിട്ടു വിളിക്കാമെന്നാണു ജയില്‍ വകുപ്പ് മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ഋഷിരാജ് സിങ്ങിന്റെ ആദ്യ സര്‍ക്കുലര്‍. നിസ്സാര കാര്യത്തിനു കീഴുദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ തന്നെ വിളിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മുന്‍ ജയില്‍ ഡിജിപി ആര്‍.ശ്രീലേഖ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നു തവണയാണു സര്‍ക്കുലര്‍ ഇറക്കിയത്. പൊലീസ് അകമ്പടി പോലുള്ള ആവശ്യങ്ങള്‍ക്കു വിളിച്ച ചില ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയുടെ ഭാഗമായി പരിശീലന കേന്ദ്രത്തിലേക്കു സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

തടവുകാരുടെ അകമ്പടിക്കു പൊലീസുകാരെ കിട്ടുന്നില്ലെന്നും മറ്റുമുള്ള പരാതികളുമായി ഉദ്യോഗസ്ഥര്‍ ഡിജിപിയെ വിളിക്കുന്നതു പതിവായതോടെയായിരുന്നു ആര്‍.ശ്രീലേഖയുടെ സര്‍ക്കുലര്‍. ജയിലുകളില്‍ അടിയന്തര സാഹചര്യമുണ്ടാകുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കു ജയില്‍ മേധാവിയെയോ മേഖലാ ഡിഐജിയോ വിളിക്കാമെന്നും ഇവര്‍ മാത്രമേ തന്നെ വിളിക്കാന്‍ പാടുള്ളൂവെന്നുമായിരുന്നു സര്‍ക്കുലര്‍. തടവുകാരുടെ അകമ്പടി പോലുള്ള വിഷയങ്ങള്‍ അടിയന്തര സാഹചര്യങ്ങളുടെ പട്ടികയിലും ഇല്ലായിരുന്നു.

ക്രമസമാധാന പ്രശ്‌നം, ജയില്‍ചാട്ടം, തടവുകാരുടെ ഗുരുതരമായ രോഗം, മരണം എന്നിവയാണ് അടിയന്തര സാഹചര്യമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പൊലീസ് അകമ്പടി ലഭിക്കാത്തതു മൂലം പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കു തന്നെ നേരിട്ടു വിളിക്കാമെന്നാണു ശ്രീലേഖയ്ക്കു പകരം ചുമതലയേറ്റ ഋഷിരാജ് സിങ്ങിന്റെ സര്‍ക്കുലര്‍. ഔദ്യോഗിക ഫോണിനു പുറമേ തന്റെ സ്വകാര്യ മൊബൈല്‍ നമ്പറിലും വിളിക്കാം. പൊലീസ് അകമ്പടി ലഭിക്കാത്തതുമൂലം പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ വന്നാല്‍ അതിന്റെ ഉത്തരവാദിത്തം സൂപ്രണ്ടുമാര്‍ക്കാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com