ഇടവപ്പാതി ചതിച്ചു; വരള്‍ച്ചയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പ്

മഴ കനത്തില്ലെങ്കില്‍ കേരളത്തില്‍ വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്
ഇടവപ്പാതി ചതിച്ചു; വരള്‍ച്ചയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 41 ശതമാനം മഴ കുറഞ്ഞതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രളയം, എല്‍നിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവ മഴ ലഭ്യതയെ പ്രതികൂലമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രളയാനന്തരം മണ്ണിലും അന്തരീക്ഷത്തിലും  ഈര്‍പ്പം കുറഞ്ഞു. ഇത് മഴമേഘങ്ങളെ ദുര്‍ബലമാക്കി. എല്‍നിനോയുടെ ഭാഗമായി കടലിന് ചൂടേറിയത് കാലവര്‍ഷ കാറ്റിന്റെ ഗതി മാറ്റത്തിനും ശക്തി കുറയാനും കാരണമായി. ഇതോടെ കടലിലെ ന്യുനമര്‍ദ്ദം മഴയാവുന്നതിന് പകരം ചുഴലിക്കാറ്റായി.

ജൂണില്‍ 398.5 മില്ലിമീറ്റര്‍ ലഭിക്കേണ്ടിടത്ത് ബുധനാഴ്ചവരെ പെയ്തത്  236.3 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത്  579.8 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞു. ഏറ്റവും കുറവ് കാസര്‍കോട്ട്, 57ശതമാനം. ജൂണ്‍ പത്തിന്  ആരംഭിച്ച കാലവര്‍ഷം രണ്ട് ദിവസം കഴിഞ്ഞ് 'വായു'വിനൊപ്പം ദുര്‍ബലമായി. കേരളമടങ്ങുന്ന ദക്ഷിണ മേഖലയില്‍ 97ശതമാനം മഴയാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിച്ചത്. ഇത് വീണ്ടുംകുറയാനാണ് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ടാല്‍  ഭേദപ്പെട്ട മഴ ലഭിക്കും. എങ്കിലും കഴിഞ്ഞ വര്‍ഷത്തെയത്ര ലഭിക്കില്ല.  മഴ കനത്തില്ലെങ്കില്‍ കേരളത്തില്‍ വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഇടുക്കി ജലസംഭരണിയില്‍ ഏഴ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പ്. സംഭരണശേഷിയുടെ 14.5 ശതമാനം മാത്രം. വ്യാഴാഴ്ച ജലനിരപ്പ് 2306.68 അടിയാണ്. കഴിഞ്ഞവര്‍ഷം 2343.42ആയിരുന്നു. കാലവര്‍ഷം 20 ദിവസമായപ്പോള്‍ പദ്ധതിപ്രദേശത്ത് 152.2 മില്ലിമീറ്റര്‍ പെയ്തു. കഴിഞ്ഞവര്‍ഷം ഇത്  616 മില്ലിമീറ്ററായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com